*25000 രൂപ നല്‍കിയാല്‍ ആറു മാസത്തിനകം 10 കോടി രൂപ കിട്ടും , അംഗത്വമെടുത്തത് നിരവധി പേര്‍, ഒടുവില്‍ സംഭവിച്ചത്*
കൊച്ചി : ഇറിഡിയം ഇടപാടിന്റെ പേരില്‍ ആലപ്പുഴയിലും കോട്ടയത്തും 250ലധികം പേരുടെ പണം ഊറ്റിയ ബിയോണ്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ്, എറണാകുളത്ത് കബളിപ്പിച്ചത് 190ലധികം പേരെ.20 ലക്ഷം മുതല്‍ ഒരു കോടി വരെയാണ് പലർക്കും നഷ്ടമായിട്ടുള്ളത്. 23 ലക്ഷം രൂപ നഷ്ടപ്പെട്ട എറണാകുളം സ്വദേശിയുടെ പരാതിയില്‍ വ്യാഴാഴ്ച കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. ഇതോടെ കേസുകളുടെ എണ്ണം 23ആയി. ബിയോണ്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിനെ ഒന്നാം പ്രതിയാക്കി രജിസ്റ്റർ ചെയ്ത കേസില്‍, ആലപ്പുഴ സ്വദേശിയായ സജി ഔസേപ്പ്, ചെന്നൈ സ്വദേശി നടാഷ, അഹമ്മദ് ഷാ എന്നിവരാണ് രണ്ട് മുതല്‍ നാലുവരെയുള്ള പ്രതികള്‍.ജില്ലയുടെ പല ഭാഗത്തുള്ളവരാണ് തട്ടിപ്പിന് ഇരയായിട്ടുള്ളത്. നാണക്കേട് ഓർത്ത് പലരും പരാതി നല്‍കാൻ മടിക്കുകയാണ്.2022ല്‍ സുഹൃത്ത് വഴിയാണ് പരാതിക്കാരി ബിയോണ്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റില്‍ അംഗത്വമെടുക്കുന്നത്. ആർ.ബി.ഐ അംഗീകാരമുള്ള ട്രസ്റ്റാണെന്നും നിശ്ചിത ഫീസടച്ച് അംഗത്വമെടുത്താല്‍ 10 കോടി രൂപ മൂന്ന് മുതല്‍ ആറ് മാസത്തിനകം ലഭിക്കുമെന്നായിരുന്നു വിശ്വസിപ്പിച്ചത്. 25000 രൂപയായിരുന്നു അംഗത്വ ഫീസ്. കോട്ടയത്തെ ക്ലാസില്‍ പങ്കെടുപ്പിച്ച് വിശ്വാസ്യത നേടിയെടുപ്പിച്ചു. ഇവിടെ ആർ.ബി.ഐ ഉദ്യോഗസ്ഥരെന്ന വ്യാജേന ഏതാനും പേരെ സംഘം എത്തിച്ചിരുന്നതിനാല്‍ തട്ടിപ്പായിരിക്കില്ലെന്ന് ഉറപ്പാക്കി. പിന്നീട് പലതവണകളായി 23 ലക്ഷം രൂപ വാങ്ങിയെടുക്കുകയായിരുന്നു.ഇരകളില്‍ പൊലീസും
തട്ടിപ്പില്‍ റിസർവ് പൊലീസിന്റെ ചുമതലയുള്ള ഡിവൈ.എസ്.പിക്കും വനിതാ എസ്.ഐയുടെ ഭർത്താവിനും വരെ പണം നഷ്ടമായിരുന്നു. 25 ലക്ഷം രൂപയാണ് ഡിവൈ.എസ്.പിയില്‍ നിന്ന് സംഘം തട്ടിയെടുത്തത്.വനിതാ എസ്.ഐയുടെ ഭർത്താവില്‍ നിന്ന് 10 ലക്ഷം രൂപയാണ് തട്ടിയത്. സജി ഔസേപ്പാണ് തട്ടിപ്പിന്റെ സൂത്രധാരൻ എന്നാണ് കരുതുന്നത്.പരിചയക്കാരെയും ബന്ധുക്കളെയും സ്വാധീനിച്ച ശേഷം തട്ടിപ്പിനിരയാക്കുന്നതാണ് ഇയാളുടെ രീതിയെന്നായിരുന്നു ആലപ്പുഴ പൊലീസിന്റെ കണ്ടെത്തല്‍.ഐ.എസ്.ആർ.ഒയില്‍ നിന്ന് ഇറിഡിയം വാങ്ങി നല്‍കാമെന്നും അതു മറിച്ചുവിറ്റ് കോടികള്‍ സമ്പാദിക്കാമെന്നും വാഗ്ദാനം നല്‍കി കഴിഞ്ഞ ഡിസംബറില്‍ ഹരിപ്പാട് വെട്ടുവേനി സ്വദേശിക്ക് 75 ലക്ഷം രൂപ നഷ്ടമായതോടെയാണ് ചാരിറ്റി ട്രസ്റ്റിന്റെ കള്ളക്കളി പുറത്തായത്.ഇറിഡിയം വിറ്റു പണം ഇരട്ടിപ്പിക്കാമെന്ന വാഗ്ദാനം വിശ്വസിച്ച യുവാവ് പറഞ്ഞ തുക പല തവണയായി അയച്ചുനല്‍കുകയായിരുന്നു. പണവും ലാഭവിഹിതവും തിരികെ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിന് ഇരയായത്.ആദ്യം ആർ.ബി.ഐയുടെ ചാരിറ്റി ഫണ്ടാണെന്നാണ് പറഞ്ഞത്. പിന്നീട് ഇത് റൈസ്‌പുള്ളറിലേക്കും മാറി. ഒടുവിലാണ് ഇറിഡിയത്തില്‍ എത്തിയത്. തട്ടിപ്പാണെന്ന് തിരിച്ചറിയാത്ത വിധമായിരുന്നു പെരുമാറ്റം.കേന്ദ്രസർക്കാർ ഇറിഡിയം ഇടപാട് നിറുത്തിവച്ചിരിക്കുകയാണെന്നും ഇപ്പോള്‍ വീണ്ടും അനുമതി നല്‍കിയെന്നും പറഞ്ഞുപറ്റിച്ചു. ഈ ഇടപാടിലൂടെ കോടികള്‍ ലഭിക്കുമെന്നും സമ്പത്ത് കുമിഞ്ഞുകൂടുമെന്നും പറഞ്ഞായിരുന്നു പണം കൈക്കലാക്കിയത്. തട്ടിപ്പാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.
.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments