Breaking News

*'മക്കളിൽ നിന്ന് സംരക്ഷണം വേണം'; മാതാപിതാക്കളുടെ പരാതികളിൽ വൻ വർധന..*

മാതാപിതാക്കൾക്ക് സംരക്ഷണവും അഭയവും ഒരുക്കേണ്ട മക്കൾ തന്നെ അവരെ മർദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ പതിവാണ്.

പലപ്പോഴും സ്വത്തിനെച്ചൊല്ലിയാണ് ഇത്തരം അതിക്രമങ്ങൾ നടക്കാറുള്ളത്. മക്കളിൽ നിന്ന് സംരക്ഷണം ലഭിക്കാത്തത് സംബന്ധിച്ച് ഓരോ ദിവസവും നിരവധി പരാതികളാണ് അധികൃതരുടെ മുന്നിലെത്തുന്നത്. ഇത്തരത്തിൽ ആർഡിഒ ഓഫീസുകൾ കേന്ദ്രീകരിച്ചുള്ള ട്രിബ്യൂണലുകളിൽ ലഭിക്കുന്ന പരാതികളുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ.

സ്വത്ത് വീതം വച്ച് നൽകിയ ശേഷം മക്കൾ മാതാപിതാക്കളെ സംരക്ഷിക്കാത്തതും അവർക്ക് നേരെയുള്ള ശാരീരിക-മാനസിക പീഡനങ്ങളും സംബന്ധിച്ച പരാതികളാണ് ഇവയിലേറെയും. മക്കൾക്ക് ഇഷ്‌ടദാനമായി നൽകിയ സ്വത്ത് തങ്ങളുടെ പേരിൽ തന്നെ തിരിച്ച് രജിസ്റ്റർ ചെയ്ത്‌ തരണമെന്നാവശ്യപ്പെട്ടും നിരവധി പേർ ട്രിബ്യൂണലിനെ സമീപിക്കുന്നുണ്ട്. മാതാപിതാക്കളുടെയും മുതിർന്ന പൗരരുടേയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമം-2007 (എംഡബ്ല്യൂപിഎസി ആക്ട്) പ്രകാരമുള്ള പരാതികളാണ് ഭൂരിഭാഗവും.

കഴിഞ്ഞവർഷം മാത്രം 8201 പരാതികളാണ് മക്കളിൽ നിന്നുള്ള അതിക്രമങ്ങളുൾപ്പെടെ ചൂണ്ടിക്കാട്ടി ട്രിബ്യൂണലുകൾക്ക് മുന്നിലെത്തിയത്.

അഞ്ച് വർഷം കൊണ്ട് 5000ത്തിനടുത്ത് കേസുകളുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. 2020-21ൽ 3316 കേസുകളാണ് റിപ്പോർട്ട് ചെയ്തെങ്കിൽ തുടർന്നുള്ള ഓരോ വർഷവും കേസുകളുടെ എണ്ണം കുതിച്ചുയർന്നു. 2021-22 വർഷം 4435 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ തൊട്ടടുത്ത വർഷം ഇത് ഇരട്ടിയായി വർധിച്ചു- 8825. ഇത് 2023-24ൽ 7369 ആയി കുറഞ്ഞെങ്കിലും 2024-25ൽ വീണ്ടും 8000 കടക്കുകയായിരുന്നു.

പരാതി കൈകാര്യം ചെയ്യാൻ റവന്യൂ ഡിവിഷനുകളിൽ പ്രത്യേക സെൽ പ്രവർത്തിക്കുന്നുണ്ട്. ആർഡിഒമാർ അധ്യക്ഷരായ 27 ടിബണലുകളും 14 അപ്പലറ്റ് ട്രിബ്യൂണലുകളുമാണ് സംസ്ഥാനത്തുള്ളത്. നേരിട്ടോ തപാലിലോ ഇ-മെയിൽ വഴിയോ ലഭിക്കുന്ന പരാതികളിൽ ഇരുകക്ഷികളെയും പങ്കെടുപ്പിച്ച് ആർഡിഒ ഹിയറിങ് നടത്തും. വില്ലേജ് ഓഫീസുകൾ വഴിയാണ് ഹിയറിങ് നോട്ടീസ് നൽകുക. എല്ലാ ചൊവ്വാഴ്ചയുമാണ് ഹിയറിങ്.

പരാതി ലഭിച്ച് മൂന്ന് മാസത്തിനുള്ളിൽ ട്രിബ്യൂണൽ കേസ് തീർപ്പാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇത് കൃത്യമായി പാലിക്കപ്പെടാറില്ല. കഴിഞ്ഞ സാമ്ബത്തിക വർഷാവസാനം സംസ്ഥാനത്താകെ 3215 കേസുകളാണ് തീർപ്പാകാതെ കിടക്കുന്നത്. ഇരു ഭാഗത്തെയും കേട്ട ശേഷം മാതാപിതാക്കൾക്ക് ജീവിതച്ചെലവിന് പ്രതിമാസം 10,000 രൂപ വരെ മക്കളിൽനിന്ന് വാങ്ങി നൽകാൻ ട്രൈബ്യൂണലിന് അധികാരമുണ്ട്. മക്കളുടെ സാമ്ബത്തിക സ്ഥിതി പരിഗണിച്ചാണ് ഇത് തീരുമാനിക്കുന്നത്.

ഇതിനിടെ, മാതാപിതാക്കൾക്ക് അനുകൂലമായി വന്ന ട്രിബ്യൂണൽ വിധിക്കെതിരെ മക്കൾ ഹൈക്കോടതിയിൽ പോയി സ്റ്റേ നേടിയ കേസുകളും നിരവധിയാണെന്ന് റവന്യൂ ഡിവിഷൻ തല സെൽ കോഡിനേറ്റർമാർ പറയുന്നു. മാറിത്താമസിക്കാൻ സൗകര്യം ചെയ്ത് തരണമെന്നാണ് ചില മാതാപിതാക്കളുടെ ആവശ്യം. ചെലവിന് ഒന്നും തന്നില്ലെങ്കിലും മക്കളുടെ ശാരീരിക ഉപദ്രവവും മാനസിക പീഡനവും നിർത്തണമെന്നും പലരും ആവശ്യപ്പെടുന്നു. മാതാപിതാക്കൾക്ക് നേരെയുള്ള ശാരീരിക അതിക്രമം സംബന്ധിച്ച പരാതികൾ പൊലീസിന് കൈമാറുകയും ചെയ്യും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments