*NSS, SNDP ഐക്യം ബിജെപിക്ക് നേട്ടമാകുമോ..?*
മതപരവും വർഗ്ഗീയവുമായ പ്രസ്താവനകളോട് സിപിഎം മൃദുനിലപാട് സ്വീകരിക്കുന്നതായും, ഇത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിനെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മുസ്ലീം വോട്ട് നിർണായകമായ മലബാറിലെ ഒരു വിഭാഗം ഇടതു നേതാക്കള്‍ക്കിടയിലാണ് ഇത്തരമൊരു ആശങ്ക ശക്തമാകുന്നത് എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. മുസ്ലിം സമൂഹത്തെ സമഗ്രമായി എതിർനിലയില്‍ നിർത്തുന്ന തരത്തിലുള്ള പരാമർശങ്ങള്‍ അനുവദിക്കാനാവില്ലെന്ന് കാന്തപുരം എ.പി വിഭാഗം നിലപാടെടുക്കുക കൂടി ചെയ്തതോടെ പാർട്ടിയും പ്രതിസന്ധിയിലായിരിക്കുകയാണ്. സമസ്തയുടെ ഈ കടുത്ത നിലപാടിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പ്രസ്താവന അദ്ദേഹം നിരുപാധികം പിൻവലിച്ചത്. നേരത്തെ മുഖ്യമന്ത്രിയുടെ ചില പ്രസ്താവനകളോടും എ.പി വിഭാഗം പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. കോഴിക്കോട്, കണ്ണൂർ ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ കാന്തപുരം വിഭാഗത്തിന്റെ പിന്തുണ രാഷ്ട്രീയമായി നിർണായകമാണ്. 1989-ല്‍ സമസ്ത പിളർന്നതിന് ശേഷം, എ.പി വിഭാഗം സ്ഥിരമായി ഇടതുപക്ഷാനുകൂല നിലപാടാണ് സ്വീകരിച്ചു വന്നത്. ഇതിനിടെ, സമസ്തയിലെ ഇരുവിഭാഗങ്ങളും വിപുലമായ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍, കോണ്‍ഗ്രസ്, സിപിഎം, മുസ്ലിം ലീഗ് നേതാക്കള്‍ ഇരുവേദികളിലും പങ്കെടുത്തു. കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാരുടെ നേതൃത്വത്തില്‍ നടന്ന 'മനുഷ്യരോടൊപ്പം' കേരളയാത്രയില്‍ പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളുടെ സാന്നിധ്യവും ശ്രദ്ധേയമായി. ഈ പശ്ചാത്തലത്തിലാണു ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗിനെയും യുഡിഎഫിനെയും നിരന്തരം ആക്രമിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ തുടരുന്നത്. കേരളീയ സമൂഹത്തില്‍ മുസ്‌ലിം വിരോധം വളർത്താനാണ് ഇത്തരം പരാമർശങ്ങളുടെ ലക്ഷ്യമെന്ന വിമർശനവും ശക്തമാണ്. അതിനിടെയാണ് മുസ്‌ലിം സമൂഹത്തെ ആകെ എതിർനിലയില്‍ നിർത്തുന്ന തരത്തിലുള്ള സജി ചെറിയാന്റെ വിവാദ പരാമർശങ്ങളും ഉയർന്നത്. എൻഎസ്‌എസ് എസ്‌എൻഡിപി ഐക്യം ഹിന്ദു ഐക്യം എന്ന രാഷ്ട്രീയ ധ്രുവീകരണത്തിലേക്ക് വഴിമാറിയാല്‍ അതിന്റെ നേട്ടം ബിജെപിക്കായിരിക്കുമെന്ന വിലയിരുത്തലും ശക്തമാണ്. തെക്കൻ ജില്ലകളില്‍ ഹിന്ദു വോട്ടുകളും വടക്കൻ ജില്ലകളില്‍ മുസ്‌ലിം വോട്ടുകളും ഇടതുപക്ഷത്തില്‍ നിന്ന് അകന്നുപോകുന്ന സാഹചര്യം പാർട്ടിക്ക് ഗുരുതരമായ തിരിച്ചടിയാകുമെന്ന ബോധ്യവും ഒരു വിഭാഗം ഇടതു നേതാക്കള്‍ക്കുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments