Breaking News

കോണ്‍ഗ്രസിന ്അടിപതറിയതെവിടെ..?

ദീർഘകാലം ഇന്ത്യ ഭരിച്ചിരുന്ന പാർട്ടി. രാജ്യത്തെ ഒന്നോ രണ്ടോ സംസ്ഥാനങ്ങളിലൊഴിച്ച്‌ ബാക്കിയെല്ലായിടത്തും അധികാരവും... ഒരുകാലത്ത് കോണ്‍ഗ്രസ് ഇങ്ങനെയായിരുന്നു. ഒരിക്കല്‍ വൻ ശക്തിയായിരുന്ന കോണ്‍ഗ്രസ് ഇന്ന് മെലിഞ്ഞുണങ്ങി കേവലം മൂന്ന് സംസ്ഥാനങ്ങള്‍ മാത്രം (ഹിമാചല്‍പ്രദേശ്, കർണാടക, തെലങ്കാന) ഭരിക്കുന്ന അവസ്ഥയിലേക്ക് കോലംകെട്ടു. ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ബീഹാർ പോലുള്ള വലിയ സംസ്ഥാനങ്ങളില്‍ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് എന്നുപറഞ്ഞാല്‍ അത് എന്താണെന്ന് ജനങ്ങള്‍ ചോദിക്കുന്ന അവസ്ഥയിലേക്കുവരെയെത്തി കാര്യങ്ങള്‍. പാർട്ടിക്ക് ഏറെ ശക്തിയുള്ള കേരളത്തില്‍ പത്ത് വർഷമായി പ്രതിപക്ഷത്താണ്. അടുത്തുനടക്കാൻ പോകുന്ന തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുമെന്ന ഒരുറപ്പും ഇപ്പോഴില്ല. അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസിന്റെ വിലപേശല്‍ ദുർബലമാവുകയാണ്. കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി പ്രയത്നിച്ചുകൊണ്ടിരുന്ന മോദിയെയും ബിജെപിയെ വെല്ലുവിളിച്ചുകൊണ്ടാണ് 2018-ലെ തിരഞ്ഞെടുപ്പില്‍ മദ്ധ്യപ്രദേശിലും രാജസ്ഥാനിലും കാേണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ഇത് പാർട്ടി അണികള്‍ക്കിടയില്‍ ഉണ്ടാക്കിയ ഉണർവ് ചില്ലറയായിരുന്നില്ല. പക്ഷേ, നാളുകള്‍ കഴിഞ്ഞതോടെ കോണ്‍ഗ്രസിന്റെ തീരാശാപമായ ഉള്‍പ്പോര് ഈ രണ്ട് സംസ്ഥാനങ്ങളിലും ശക്തമായി. പാർട്ടിക്ക് അടിപതറുന്നതാണ് പിന്നീട് കാണേണ്ടിവന്നത്. ഇന്ത്യൻ രാഷ്ട്രീയത്തില്‍ ഉത്തർപ്രദേശ് എത്രത്തോളം നിർണായകമാണോ അതുപോലെ നിർണായകമാണ് രാജസ്ഥാനും മദ്ധ്യപ്രദേശും. അതിനാല്‍ത്തന്നെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കേണ്ട സ്ഥലങ്ങള്‍. പക്ഷേ, ഉള്‍പ്പോരില്‍ രണ്ടുസംസ്ഥാനങ്ങളും കൈവിട്ടു . മാത്രമല്ല മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ വിജയശില്പിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിയോട് ഗുഡ്ബൈ പറഞ്ഞ് ബിജെപി പാളയത്തില്‍ എത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാതെ കമല്‍നാഥിന് സ്ഥാനം നല്‍കിയതായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയെ ചൊടിപ്പിച്ചത്. രാജസ്ഥാനിലും ഏറക്കുറെ ഇതിന് സമാനമായതുതന്നെ സംഭവിച്ചു. പക്ഷേ, കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളാരും ബിജെപി പാളയത്തില്‍ എത്തിയില്ല. യുവ രക്തങ്ങള്‍ക്ക് അവസരം കൊടുക്കുന്നതിന് പകരം കടല്‍ക്കിഴവൻമാർക്ക് സ്ഥാനങ്ങള്‍ നല്‍കുന്നു എന്നതായിരുന്നു രണ്ടിടങ്ങളിലും പാർട്ടിക്കെതിരെ ഉയർന്ന പ്രധാന ആരോപണം. രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയത്തിന് ചുക്കാൻ പിടിച്ചത് സച്ചിൻ പൈലറ്റായിരുന്നു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് അദ്ദേഹം തന്നെ വരുമെന്ന് എല്ലാവരും കരുതി. ആ പ്രതീക്ഷയെ അസ്ഥാനത്താക്കി അശോക് ഗെഹ്‌ലോത്തിനെ പാർട്ടി മുഖമന്ത്രിയായി അവരോധിച്ചു. കടുത്ത നീരസമുണ്ടായിരുന്നിട്ടും പാർട്ടി തീരുമാനം സച്ചിൻ അനുസരിച്ചു. പക്ഷേ, നീരസം ഉമിത്തീപോലെ എരിഞ്ഞ് ഒടുവില്‍ പൊട്ടിത്തെറിയുടെ വക്കില്‍വരെ എത്തി. സച്ചിനും കൂട്ടരും കടുത്ത എതിർപ്പുയർത്തിയിട്ടും ഗെഹ്‌ലോത്തിന് മുഖ്യമന്ത്രിസ്ഥാനത്ത് ഉറച്ചിരിക്കാനായത് സോണിയാ ഗാന്ധിയോടുള്ള അടുപ്പമായിരുന്നു. പക്ഷേ, പിന്നീട് കോണ്‍ഗ്രസ് ഹൈക്കമാൻഡിനെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലായി ഗെഹ്‌ലോത്ത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് ഹൈക്കമാൻഡ് ഗെഹ്‌ലോത്തിനോട് ആവശ്യപ്പെട്ടെങ്കിലും അത് അദ്ദേഹം നിരസിച്ചു. മുഖ്യമന്ത്രിപദം കൈവിടാനുള്ള വിമുഖത തന്നെയായിരുന്നു അതിന് കാരണം. പാർട്ടി ഹൈക്കമാൻഡിനെപ്പോലും വെല്ലുവിളിച്ചിട്ടും ശേഷിക്കുന്ന കാലയളവില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിനായി. കോണ്‍ഗ്രസ് ഹൈക്കമാൻഡ് എത്രമാത്രം ദുർബലമാണെന്ന് വ്യക്തമാകുന്ന ശക്തമായ തെളിവുകൂടിയായിരുന്നു ഇത്. അടുത്തുനടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. ദക്ഷിണേന്ത്യയിലെ പ്രധാന സംസ്ഥാനമായ കർണാടകയിലും പാർട്ടിയിലെ പോര് കനക്കുകയാണ്. ബിജെപിയെ തളച്ച്‌ ഇവിടെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയിട്ട് രണ്ടരവർഷം പിന്നിട്ടു. സംസ്ഥാനത്ത് കോണ്‍ഗ്രസ് തേരോട്ടത്തിന് വളരെ വലിയ പങ്കുവഹിച്ചെങ്കിലും സിദ്ധരാമയ്യയ്ക്കുവേണ്ടി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിനിന്ന് ഡികെ ശിവകുമാറും അനുയായികളുമാണ് ഇപ്പോള്‍ കലാപപുറപ്പാടുമായി രംഗത്തെത്തിയിരിക്കുന്നത്. സിദ്ധരാമയ്യ അധികാരമേല്‍ക്കുമ്ബോള്‍ ഉണ്ടാക്കിയ കരാർ പ്രകാരം രണ്ടരവർഷം കഴിയുമ്പോള്‍ അധികാരം ഡികെയ്ക്ക് കൈമാറണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. നിലവില്‍ പിസിസി അദ്ധ്യക്ഷനാണ് ശിവകുമാർ. പദവിയില്‍ ആറുവർഷം പൂർത്തിയാകുന്ന 2026 മാർച്ചില്‍ അദ്ധ്യക്ഷസ്ഥാനം ഒഴിയുമെന്ന് അദ്ദേഹം പറയുകയും ചെയ്തു. 2020 മെയിലാണ് അദ്ദേഹം പിസിസി അദ്ധ്യക്ഷനായത്. ഡികെയെ അനുകൂലിക്കുന്ന എംഎല്‍എമാർ ഡല്‍ഹിയില്‍ പാർട്ടി നേതൃത്വവുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും എന്നാണ് അറിയുന്നത്. ഒരു മന്ത്രിയുള്‍പ്പെടെയുള്ള പത്തുപേർ ഇന്നലെ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. അധികാരം പങ്കിടല്‍ കരാർ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെയും കാണുകയാണ് അവരുടെ ലക്ഷ്യം. ഇവരുടെ ആവശ്യം പരിഗണിക്കാതെ സായിപ്പിനെകാണുമ്പോള്‍ കവാത്തുമ‌റക്കുന്നതുപോലെ പാർട്ടി നേതൃത്വം പെരുമാറിയാല്‍ കർണാടകയും മറ്റൊരു മദ്ധ്യപ്രദേശ് ആകുമോ എന്നാണ് പാർട്ടി അണികള്‍ക്ക് ഭയം. എല്ലാ അർത്ഥത്തിലും ശക്തരായ ബിജെപി അവസരം പാർത്തിരിക്കുന്നതാണ് അവരെ കൂടുതല്‍ ഭയപ്പെടുത്തുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments