*വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ നാടിന് നല്ലതല്ല ; ഹക്കീം അസ്ഹരി*
വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാനെ പരോക്ഷമായി വിമര്‍ശിച്ച് എസ്.വൈ.എസ് നേതാവ് അബ്ദുള്‍ ഹക്കീം അസ്ഹരി. രാഷ്ട്രീയക്കാര്‍ രാഷ്ട്രീയവും വികസനവും നാടിന്റെ നന്മയുമാണ് സംസാരിക്കേണ്ടതെന്നും അസ്ഹരി പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ അവര്‍ക്ക് കിട്ടുന്ന അവസരങ്ങളില്‍ അവരുടേതായ ആശയങ്ങള്‍ മാന്യമായ ഭാഷയില്‍ സംസാരിക്കണം. വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ നാടിന് നല്ലതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിനോട് അടുപ്പമുള്ള കാന്തപുരം വിഭാഗത്തില്‍ നിന്നും എത്തിയ വിമര്‍ശനം പാര്‍ട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്. പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ സജി ചെറിയാന്റെ വര്‍ഗ്ഗീയ പ്രസ്താവനയില്‍ സിപിഎം തിരുത്തല്‍ ആവശ്യപ്പെട്ടേക്കും. മന്ത്രിയുടെ പ്രസംഗം പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാകും. മന്തിയെന്ന നിലയില്‍ സജി ചെറിയാന്‍ നടത്തിയ പ്രസ്താവന അങ്ങേയറ്റം ഗൗരവ സ്വഭാവത്തില്‍ കാണേണ്ടതാണെന്നും തിരുത്തിപ്പറയേണ്ടത് അനിവാര്യമാണെന്നുമാണ് സിപിഎമ്മിന്റെ നിരീക്ഷണം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം പ്രസ്താവനകള്‍ നടത്തുകയും അതിനെ പിന്തുണക്കുകയും ചെയ്യുന്നത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണം വരുത്തുമെന്നും പാര്‍ട്ടി വിലയിരുത്തി. സജി ചെറിയാന്റെ പ്രസ്താവനയെ സര്‍ക്കാരിനെതിരായ ആയുധമാക്കി പ്രതിപക്ഷം ഇതിനോടകം ഏറ്റുപിടിച്ചിരിക്കുകയാണ്. നേരത്തെ, സജി ചെറിയാന്റെ വിദ്വേഷ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനും സിപിഎമ്മിനുമെതിരെ മുസ്ലിം ലീഗും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. നാല് വോട്ടിന് വേണ്ടി വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. ഒരു ജനവിഭാഗത്തെ ലക്ഷ്യം വെച്ചുള്ള പ്രചാരണമാണ് നടത്തുന്നതെന്നും മലയാളിയുടെ മനസില്‍ വര്‍ഗ്ഗീയത ചെലവാകില്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ മതാടിസ്ഥാനത്തില്‍ വിജയിച്ചുവരുന്ന പ്രവണതയാണ് ചൂണ്ടിക്കാട്ടിയതെന്നായിരുന്നു സജി ചെറിയാന്റെ ന്യായീകരണം. സജി ചെറിയാന്റേത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. മുസ്ലിം ലീഗിന്റേത് വര്‍ഗ്ഗീയത വളര്‍ത്തുന്ന രാഷ്ട്രീയമാണെന്നായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം. വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാന്‍ മലപ്പുറത്തും കാസര്‍കോടും ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ അറിയാനാകുമെന്നും ഇതാര്‍ക്കും മനസിലാവില്ലെന്ന് കരുതരുതെന്നും സജി ചെറിയാന്‍ കഴിഞ്ഞ ദിവസം പറയുകയുണ്ടായി.
.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments