*എംഎല്‍എമാര്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്*
നിയമസഭാ നടപടികളിലും മണ്ഡലത്തിലെ പ്രവർത്തനങ്ങളിലും എംഎല്‍എമാർ കൂടുതല്‍ ജാഗ്രത പുലർത്തണമെന്നും സജീവമാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ആലോചിച്ച് ഇപ്പോഴത്തെ പ്രവർത്തനങ്ങളില്‍ വീഴ്ച വരുത്തരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിയമസഭയില്‍ ചർച്ചകള്‍ നടക്കുമ്പോള്‍ എംഎല്‍എമാർ സഭയില്‍ തന്നെ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പലപ്പോഴും ചർച്ചകള്‍ നടക്കുമ്പോള്‍ അംഗങ്ങള്‍ സഭയിലുണ്ടാകാത്ത സാഹചര്യം ഒഴിവാക്കണം. ഈ സഭയുടെ അവസാന സമ്മേളനമായതിനാല്‍ ഓരോ നിമിഷവും ഗൗരവത്തോടെ കാണണമെന്നും സഭാ നടപടികളില്‍ സജീവമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ നേട്ടങ്ങളും ജനക്ഷേമ പ്രവർത്തനങ്ങളും സഭയില്‍ കൃത്യമായി അവതരിപ്പിക്കാൻ അംഗങ്ങള്‍ക്ക് സാധിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അതിനൊപ്പം പത്തുകൊല്ലം മുമ്പ് കേരളത്തിൻറെ അവസ്ഥ എന്തായിരുന്നു എന്നുകൂടി പരാമർശിക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ മണ്ഡലങ്ങളില്‍ ആര് മത്സരിക്കും എന്നതിനെച്ചൊല്ലിയുള്ള ചർച്ചകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിങ്ങളില്‍ ചിലർ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കാം, ചിലർ മത്സരിച്ചേക്കില്ല. എന്നാല്‍ അത് ഇപ്പോഴത്തെ പ്രവർത്തനങ്ങളെ ഒരു തരത്തിലും ബാധിക്കാൻ പാടില്ല. നിങ്ങള്‍ ഇപ്പോഴും ജനപ്രതിനിധിയാണ്. ആ ഉത്തരവാദിത്വങ്ങള്‍ തുടർന്നും നിർവഹിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. മണ്ഡലത്തില്‍ ആര് സ്ഥാനാർത്ഥിയാകും എന്ന് നോക്കി നില്‍ക്കാതെ, ജനങ്ങള്‍ക്കിടയില്‍ സജീവമായി പ്രവർത്തിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. നിലവിലെ എംഎല്‍എമാർ തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്നോട്ട് പോകുന്നത് പാർട്ടിക്ക് ഗുണകരമാകില്ലെന്ന സൂചനയും അദ്ദേഹം നല്‍കി. നിയമസഭയിലെ സാന്നിധ്യം പോലെ തന്നെ പ്രധാനമാണ് മണ്ഡലങ്ങളിലെ ഇടപെടലുകളെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. വികസന പ്രവർത്തനങ്ങള്‍ പൂർത്തിയാക്കുന്നതിലും ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിലും എംഎല്‍എമാർ മുൻപന്തിയില്‍ നില്‍ക്കണം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ ജനങ്ങളുമായുള്ള ബന്ധം ശക്തമാക്കാൻ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങള്‍ ഊർജ്ജിതമാക്കാനാണ് നിർദ്ദേശം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷി അംഗങ്ങളെ കൂടുതല്‍ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments