*രസീതില്‍ 'പൂജ്യം' ചേര്‍ത്ത് സര്‍ക്കാര്‍ ക്ലര്‍ക്കിന്റെ തട്ടിപ്പ്; വിജിലൻസ് അന്വേഷണത്തില്‍ കുടുങ്ങി.*
ലോട്ടറി ക്ഷേമനിധി ഓഫീസിലെ 14.93 കോടിയുടെ വൻ തട്ടിപ്പിന് പിന്നാലെ, ലോട്ടറി ഡയറക്ടറേറ്റിലും സമാനമായ വെട്ടിപ്പുകള്‍ നടത്തിയ ക്ലർക്ക് വിജിലൻസ് പിടിയില്‍.
ആറ്റിങ്ങല്‍ മാമം സ്വദേശിയായ കെ. സംഗീതാണ് വകുപ്പിനെ പറ്റിച്ച് കോടികള്‍ തട്ടിയത്. ക്ഷേമനിധി ഓഫീസില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് മാറ്റിയ സ്ഥലത്തും ഇയാള്‍ തട്ടിപ്പ് തുടരുകയായിരുന്നു.
സഹപ്രവർത്തകന് 36,600 രൂപയുടെ ശമ്പള ബില്‍ അനധികൃതമായി പാസാക്കി നല്‍കിയതാണ് ഡയറക്ടറേറ്റിലെ പ്രധാന തട്ടിപ്പുകളില്‍ ഒന്ന്. ഓഡിറ്റില്‍ പിടിക്കപ്പെട്ടതോടെ ഈ തുക തിരികെ അടയ്ക്കാൻ അധികൃതർ നിർദ്ദേശിച്ചു. എന്നാല്‍ ട്രഷറിയില്‍ വെറും 3,660 രൂപ മാത്രം അടച്ച സംഗീത്, ട്രഷറി രസീതില്‍ കൈപ്പടയില്‍ ഒരു പൂജ്യം കൂടി ചേർത്ത് തുക തിരികെ അടച്ചെന്ന് ഉദ്യോഗസ്ഥരെ വിശ്വസിപ്പിക്കുകയായിരുന്നു.
ഇതിന് പുറമെ വകുപ്പിലെ സീനിയർ, ജൂനിയർ സൂപ്രണ്ടുമാരുടെ ഒപ്പുകള്‍ വ്യാജമായി ഇട്ട് 36 സർക്കാർ ഉത്തരവുകള്‍ ഇയാള്‍ സ്വന്തം നിലയ്ക്ക് പുറത്തിറക്കിയതായും വിജിലൻസ് കണ്ടെത്തി. തട്ടിപ്പ് പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ക്യാൻസർ രോഗിയാണെന്ന് വരുത്തിത്തീർക്കാൻ വ്യാജ ആശുപത്രി രേഖകള്‍ ഹാജരാക്കി. ഇത് കളവാണെന്ന് തെളിഞ്ഞതോടെ ഇപ്പോള്‍ മനോദൗർബല്യം അഭിനയിച്ച് ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. തട്ടിയെടുത്ത പണം ഉപയോഗിച്ച് ഇയാള്‍ ആഡംബര വീടുകള്‍ നിർമ്മിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments