Breaking News

*റാപ്പിഡ് റെയില്‍ ; പദ്ധതിക്ക് സംസ്ഥാന സർക്കാർ നീക്കം*

ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് വേണ്ടെന്നുവെച്ച സില്‍വർലൈനിന് പകരമായി റാപ്പിഡ് റെയില്‍ മാതൃകയില്‍ അതിവേഗ ട്രെയിൻ കൊണ്ടുവരാനുള്ള പദ്ധതിക്ക് സംസ്ഥാന സർക്കാർ നീക്കം. ഡല്‍ഹിയിലെ റീജിയണല്‍ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന് (ആർആർടിഎസ്) സമാനമായി 250 കിലോമീറ്റർ വരെ വേഗത്തിലോടിക്കാവുന്ന മെട്രോയാണ് പരിഗണനയില്‍. പദ്ധതിക്ക് ഡിപിആർ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. തിരുവനന്തപുരം മുതല്‍ തൃശൂർ വരെയും അവിടെനിന്ന് കാസർഗോഡ് വരെയും രണ്ട് ഘട്ടമായി നിർമ്മിക്കാമെന്നാണ് കണക്കുകൂട്ടല്‍. 'വികസിത കേരളം" മുദ്രാവാക്യമുയർത്തി തദ്ദേശതിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് ലഭിച്ച സ്വീകാര്യതകൂടി കണക്കിലെടുത്താണ് അതിവേഗ റെയില്‍ പദ്ധതി ഊർജിതമാക്കുന്നത്. വന്ദേഭാരത് വന്നതോടെ അതിവേഗയാത്രയ്ക്ക് പ്രിയമേറിയിട്ടുണ്ട്. കേരളം അപേക്ഷിച്ചാല്‍ റാപ്പിഡ് റെയില്‍വേക്ക് സഹകരിക്കുമെന്ന് കേന്ദ്രമന്ത്രി മനോഹർലാല്‍ ഖട്ടർ അടുത്തിടെ അറിയിച്ചിരുന്നു. കേന്ദ്രവും സംസ്ഥാനവും ചേർന്ന് കൊച്ചി മെട്രോ റെയില്‍ പോലൊരു കമ്പനിയുണ്ടാക്കിയാല്‍ പദ്ധതി നടപ്പാക്കാനായേക്കും. പദ്ധതിക്ക് അനുമതിനല്‍കേണ്ടത് നഗരവികസന മന്ത്രാലയമാണെങ്കിലും റെയില്‍വേയുടെ സാങ്കേതികാനുമതിയടക്കം വേണ്ടിവരും. ഭൂമിയേറ്റെടുക്കാൻ എതിർപ്പുള്ളിടത്തും വെള്ളക്കെട്ടുള്ളിടത്തും എലിവേറ്റഡ് പാതയാക്കി മെട്രോ റെയിലുണ്ടാക്കാനാണ് ശ്രമം. സില്‍വർലൈനിന്റെ പദ്ധതിരേഖ പരിഷ്കരിച്ച്‌ റാപ്പിഡ് റെയിലിന്റേതുപോലെയാക്കി കേന്ദ്രത്തിന് നല്‍കാനാണ് നീക്കം. ഡല്‍ഹിയില്‍ ദേശീയപാതയ്ക്ക് മുകളിലൂടെ റാപ്പിഡുണ്ടെങ്കിലും വളവുകളുള്ളതിനാല്‍ കേരളത്തിലെ ദേശീയപാതയില്‍ ഇത് സാദ്ധ്യമാവില്ല.

*വെല്ലുവിളി..?*

ഡല്‍ഹിയെ സമീപനഗരങ്ങളായ മീററ്റ് (യു.പി), ആല്‍വാർ (രാജസ്ഥാൻ), ജലന്ധർ (പഞ്ചാബ്) എന്നിവയുമായി ബന്ധിപ്പിക്കാനുള്ള പദ്ധതികളാണ് നിലവിലുള്ളത്. മീററ്റിലേക്കുള്ള പാത പൂർത്തിയായി. മറ്റുള്ളവയുടെ നിർമ്മാണം ഉടൻതുടങ്ങും. അതേസമയം, ഡല്‍ഹിക്ക് പുറത്തേക്ക് റാപ്പിഡ് അനുവദിക്കാൻ കേന്ദ്രമന്ത്രിസഭ ഇതുവരെ തീരുമാനിച്ചിട്ടില്ല. അതിനാല്‍ റാപ്പിഡ് റെയില്‍ സാദ്ധ്യത വിരളമാണ്. അതുകൊണ്ടാണ് അതിന്റെ മാതൃക മാത്രം പരിഗണിക്കുന്നത്. കേരളം പദ്ധതിരേഖ നല്‍കിയാല്‍ കേന്ദ്രം സഹകരിക്കും. വികസനകാര്യങ്ങളില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കും. ലോകത്തെ ഏറ്റവും നീളമുള്ള ലീനിയർസിറ്റിയായി കേരളം മാറും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments