Breaking News

*ലൈംഗികാതിക്രമക്കേസ്: നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കിയതിന് എതിരെ സുപ്രീം കോടതിയിൽ പരാതിക്കാരിയുടെ അപ്പീൽ*

ന്യൂഡല്‍ഹി :  ലൈംഗികാതി ക്രമക്കേസില്‍ മുന്‍ മന്ത്രി എ. നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ പരാതിക്കാരിയുടെ അപ്പീൽ. ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്. 1999 ഫെബ്രുവരി 27നാണ് കേസിനാസ്പദമായ ലൈംഗികാതിക്രമമുണ്ടായത്. ഉദ്യോഗസ്ഥയെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തുകയും തിരിച്ചിറങ്ങാന്‍ നേരം മോശമായി പെരുമാറിയെന്നുമാണ് പരാതി. 

കേരള വനം വകുപ്പില്‍ ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്ന ഉദ്യോഗസ്ഥ നൽകിയ പരാതിയിൽ എടുത്ത കേസിൽ ഹൈക്കോടതി നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ടിരുന്നു. നേരത്തേ വിചാരണ കോടതി അദ്ദേഹത്തെ ഒരു വർഷത്തേക്കു ശിക്ഷിച്ചിരുന്നു. ശിക്ഷയ്‌ക്കെതിരെ നീലലോഹിതദാസൻ നൽകിയ ഹർജിയിലായിരുന്നു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ വിധി. 

1999 ഫെബ്രുവരി 27നാണ് കേസിനാസ്‌പദമായ സംഭവം. അന്ന് വനം മന്ത്രിയായിരുന്ന നീലലോഹിതദാസൻ നാടാർ ഫോണിൽ നിർദേശിച്ച പ്രകാരം ഔദ്യോഗിക ചർച്ചയ്‌ക്കായി കോഴിക്കോട് ഗവ.ഗസ്‌റ്റ് ഹൗസിലെത്തിയ ഉദ്യോഗസ്ഥയെ ചർച്ച കഴിഞ്ഞ് മടങ്ങുന്ന സമയം ഒന്നാം നമ്പർ മുറിയിൽ വച്ച് കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്‌തുവെന്നായിരുന്നു പരാതി. 2002 ഫെബ്രുവരിയിൽ നീലലോഹിതദാസൻ നാടാർക്കെതിരെ മുൻ ഐഎഎസ് ഉദ്യോഗസ്ഥ പരാതി നല്‍കിയിരുന്നു. ഇത് ഉയർന്നു വന്നതോടെയാണ് വനംവകുപ്പിലെ ഉദ്യോഗസ്ഥ അന്നത്തെ ഡിജിപിക്ക് പരാതി നൽകുന്നതും കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തത്.

രഹസ്യവിചാരണ നടന്ന കേസിൽ കോഴിക്കോട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് (നാല്) കോടതി നീലലോഹിതദാസൻ നാടാരെ ഒരു വർഷം തടവിനു ശിക്ഷിച്ചു. അപ്പീൽ നൽകുന്നതിനായി, ശിക്ഷ നടപ്പാക്കുന്നത് കോടതി ഒരു മാസത്തേക്കു മാറ്റിവച്ചിരുന്നു. തുടർന്ന് നീലലോഹിതദാസൻ നാടാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വനം മാഫിയയാണ് തനിക്കെതിരെയുള്ള കേസിനു പിന്നിലെന്നായിരുന്നു നീലലോഹിതദാസൻ നാടാർ ആരോപണങ്ങളെക്കുറിച്ച് പ്രതികരിച്ചത്. നിലവിൽ ആർജെഡി ദേശീയ ജനറൽ സെക്രട്ടറിമാരിലൊരാളാണ് നീലലോഹിതദാസൻ നാടാർ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments