Breaking News

കേരളത്തില്‍ നിന്ന് അയോധ്യയിലേക്ക്; ആദ്യ ആസ്ത സ്പെഷല്‍ ട്രെയിന്‍ പുറപ്പെട്ടു

 

തിരുവനന്തപുരം : കേരളത്തില്‍ നിന്ന് രാമക്ഷേത്ര ദര്‍ശനത്തിനുളള തീര്‍ഥാടകരുമായി അയോധ്യയിലേയ്ക്കുളള ആദ്യ ആസ്ത സ്പെഷല്‍ ട്രെയിന്‍ കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ടു. തിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് രാമക്ഷേത്രം പ്രചാരണായുധമാക്കുകയാണ് യാത്ര സംഘടിപ്പിക്കുന്നതിലൂടെ ബിജെപി നേതൃത്വം.

വിശ്വാസം എന്നര്‍ത്ഥമുളള ആസ്ത എന്ന പേരില്‍ രാമക്ഷേത്ര ദര്‍ശനത്തിനായി രാജ്യമൊട്ടുക്കും പ്രഖ്യാപിച്ച ട്രെയിനുകളില്‍ കേരളത്തില്‍ നിന്നുളള ആദ്യ സര്‍വീസിനാണ് തുടക്കമായത്. യാത്രക്കാരെ പ്രാര്‍ഥാനാമന്ത്രങ്ങളുമായാണ് സ്വീകരിച്ചത്.

20 സ്ളീപ്പര്‍ കോച്ചുകളില്‍ 972 തീര്‍ഥാടകര്‍. വെജിറ്റേറിയന്‍ ഭക്ഷണമുള്‍പ്പെടെ 3300 രൂപയാണ് നിരക്ക്. 12 ന് പുലര്‍ച്ചെ അയോധ്യയിലെത്തുന്ന തീര്‍ഥാടകര്‍ 15 നു മടങ്ങിയെത്തും. ബോംബ് സ്ക്വാഡ് ഉള്‍പ്പെടെ കര്‍ശന സുരക്ഷാ പരിശോധനയ്ക്കു ശേഷമാണ് കടത്തിവിട്ടത്. മാര്‍ച്ച് വരെയാണ് നിലവില്‍ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. റയില്‍വേ സ്റ്റേഷനിലെ സമ്മേളനത്തിനു ശേഷം മുന്‍ റയില്‍വേ മന്ത്രി ഒ രാജഗോപാല്‍ ഫ്ളാഗ്ഒാഫ് ചെയ്തു. കേരളത്തില്‍ക്കൂടി അയോധ്യയിലേയ്ക്ക് 6 ട്രെയിനുകള്‍ കൂടി സര്‍വീസ് നടത്തും. സ്റ്റേഷനുകളില്‍ ബിജെപി പ്രവര്‍ത്തകരുടെ അഭിവാദ്യമേറ്റുവാങ്ങിയാണ് അയോധ്യ യാത്ര.

No comments