മലപ്പുറത്ത് കാർ പിന്നോട്ട് എടുക്കുന്നതിനിടയിൽ ദേഹത്ത് കയറി നാലു വയസുകാരി മരിച്ചു, സ്ത്രീക്ക് ഗുരുതര പരിക്ക്..
മലപ്പുറം എടപ്പാളില്‍ വാഹനാപകടത്തില്‍ നാലു വയസുകാരിക്ക് ദാരുണാന്ത്യം. വീട്ടില്‍ നിർത്തിയിട്ടിരുന്ന കാർ പിറകോട്ട് എടുത്തപ്പോള്‍ അബദ്ധത്തില്‍ കുഞ്ഞിന്‍റെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
എടപ്പാള്‍ മഠത്തില്‍ വീട്ടില്‍ ജാബിറിന്‍റെ മകള്‍ അംറുബിൻദ് ജാബിർ ആണ് മരിച്ചത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന രണ്ടു സ്ത്രീകള്‍ക്കും വീടിന്‍റെ മുറ്റത്ത് നിന്നിരുന്ന ബന്ധുവായ സ്ത്രീക്കും പരിക്കേറ്റു. മുറ്റത്ത് നിന്ന് സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്.
മുറ്റത്ത് കുഞ്ഞിനൊടൊപ്പം നിന്നിരുന്ന ബന്ധുവായ സ്ത്രീയെ ഗുരുതര പരിക്കുകളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. ഓട്ടോമാറ്റിക് കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ രണ്ട് സ്ത്രീകളാണ് ഉണ്ടായിരുന്നത്. കാര്‍ പിന്നോട്ട് എടുക്കുന്നതിനിടയില്‍ വേഗത്തില്‍ പിന്നോട്ട് വന്ന് മുറ്റത്ത് നില്‍ക്കുകയായിരുന്നവരെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
കാര്‍ വേഗത്തില്‍ വന്നതിനാല്‍ ഇവര്‍ക്ക് മാറാനായില്ല. നാലു വയസുകാരിയുടെ ദേഹത്ത് കാര്‍ കയറുകയായിരുന്നു. സമീപത്ത് നില്‍ക്കുകയായിരുന്ന സ്ത്രീയെയും കാറിടിച്ചു. അപകടം നടന്ന ഉടനെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.




No comments