ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെതിരെ ബലാത്സംഗക്കേസ് റജിസ്റ്റര്‍ ചെയ്ത് പൊലീസ്.
തിരുവനന്തപുരം∙ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഇന്റലിജന്റ്‌സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന സഹപ്രവര്‍ത്തകൻ സുകാന്തിനെതിരെ ബലാത്സംഗക്കേസ് റജിസ്റ്റര്‍ ചെയ്ത് പൊലീസ്. പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ നടപടി. ഐബി ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്നുവെന്ന് പിതാവ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് തെളിവുകളും കൈമാറിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ യുവതി ഗര്‍ഭചിദ്രം നടത്തിയതിന്റെ ആശുപത്രി രേഖകള്‍ പൊലീസിനു ലഭിച്ചിരുന്നു.ഇതിനിടെ കഴിഞ്ഞ ദിവസം സുകാന്ത് മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നു. യുവതിയെ വിവാഹം കഴിച്ച ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും യുവതിയുടെ വീട്ടുകാരാണ് തടസം സൃഷ്്ടിച്ചതെന്നുമാണ് സുകാന്ത് പറഞ്ഞത്. എന്നാല്‍ യുവതിയുടെ കുടുംബം ഇതു പൂര്‍ണമായി തള്ളിയിരുന്നു. വിവാഹാലോചനയുമായി സുകാന്തിന്റെ വീട്ടുകാര്‍ എത്തിയിരുന്നില്ലെന്ന് യുവതിയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു.
ഐബി ഉദ്യോഗസ്ഥയെ മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വിമാനത്താവളത്തില്‍ നിന്നിറങ്ങിയ യുവതി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്‌സ്പ്രസിന് മുന്നിലാണ് ചാടിയത്. ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് പാളത്തിലൂടെ നടക്കുമ്പോള്‍ നാല് തവണയാണ് യുവതി സഹപ്രവര്‍ത്തകനുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നു പൊലീസ് കണ്ടെത്തിയിരുന്നു



No comments