ഗോകുലം സ്ഥാപനങ്ങളിലെ റെയ്‌ഡ് അവസാനിച്ചു; ഫെമ നിയമം ലംഘിച്ചെന്ന് ഇ.ഡി.
കോഴിക്കോട്: പ്രമുഖ വ്യവസായിയും നിർമാതാവുമായ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ ഇ.ഡി റെയ്‌ഡ് അവസാനിച്ചു. പുലർച്ചയോടെയാണ് ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്റ് ഫിനാൻസിലെ പരിശോധന അവസാനിച്ചത്. രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തതായാണ് സൂചന.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചശേഷം ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്തേക്കും. വെള്ളിയാഴ്ച രാവിലെ കോഴിക്കോട് കോർപറേറ്റ് ഓഫീസിൽവെച്ച ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ചെന്നൈയിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. വൈകുന്നേരത്തോടെ ചെന്നൈയിലെത്തിയ ഗോകുലം ഗോപാലനെ അവിടെ വെച്ചും ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഏഴര മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടത്.
പിഎംഎൽഎ ലംഘനം, വിദേശ നാണയ വിനിമയ ചട്ടങ്ങളുടെ (ഫെമ) ലംഘനം തുടങ്ങിയവയുടെ പേരിലാണ് ഇ.ഡി പരിശോധന. ഗോകുലം ഗ്രൂപ്പ് ഫെമ നിയമം ലംഘിച്ചുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഗോകുലം ചിറ്റ്സ് ആൻ്റ് ഫിനാൻസിൽ പ്രവാസികളിൽ നിന്നടക്കം ചട്ടങ്ങൾ ലംഘിച്ച് പണം സ്വീകരിച്ചെന്നും സൂചനകളുണ്ട്. ഗോകുലം ഗ്രൂപ്പിൻ്റെ മറ്റ് സാമ്പത്തിക ഇടപാടുകളും ഇ.ഡി പരിശോധിക്കുന്നുണ്ട്. 2022-ൽ ഇ.ഡിയുടെ കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിൻ്റെ ഭാഗമായാണ് അന്വേഷണം.
ചെന്നൈയിലെ ഓഫീസിന് പുറമെ വീട്ടിലും കോഴിക്കോട്ടെ കോർപറേറ്റ് ഓഫീസ്, ഗോകുലം മാൾ എന്നിവിടങ്ങളിലും ഇ.ഡി വെള്ളിയാഴ്ച റെയ്‌ഡ് നടത്തിയിരുന്നു. ഏറെ വിവാദമായ എമ്പുരാൻ എന്ന ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയാണ് ഗോകുലം ഗോപാലൻ.



No comments