ഹരിത കർമ്മസേനാ അംഗങ്ങള്‍ക്ക് മറ്റു ജോലികളിൽ വിലക്ക്.
ഹരിത കർമ്മ സേനാംഗങ്ങള്‍ ഏതെങ്കിലും ഒരു തൊഴില്‍ മാത്രം ചെയ്താല്‍ മതിയെന്നും, തൊഴിലുറപ്പ് പദ്ധതിയില്‍ പങ്കെടുത്താല്‍ രണ്ട് ജോലിയില്‍ നിന്നും പുറത്താക്കുമെന്നുമുള്ള സർക്കാർ തീരുമാനം സേനാംഗങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുന്നു. മാലിന്യം ശേഖരിക്കുന്ന വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന യൂസർ ഫീസ് മാത്രമാണ് നിലവില്‍ ഹരിത കർമ്മ സേനാംഗങ്ങളുടെ വേതനം. ഇതില്‍ നിന്ന് 10 ശതമാനം തദ്ദേശ സ്ഥാപനങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ക്കായുള്ള കോർപസ് ഫണ്ടിലേക്ക് തിരികെ നല്‍കാനായി പിടിക്കുന്നുമുണ്ട്. ഇതോടെ വേതനം തുച്ഛമായതിനാലാണ് പലരും തൊഴിലുറപ്പ് പദ്ധതിയില്‍ കൂടി പോയി വരുമാനം കണ്ടെത്തുന്നത്. ഇതിനാണ് ഇപ്പോള്‍ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജനപ്രതിനിധികള്‍, സിഡിഎസ് ചെയർപേഴ്സണ്‍മാർ, ആശാ വർക്കർമാർ, അങ്കണവാടി വർക്കർമാർ, എസ്.സി - എസ്.ടി പ്രൊമോട്ടർമാർ, സാക്ഷരതാ പ്രേരകന്മാർ എന്നിവർക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളാകാൻ പാടില്ലെന്ന് നിർദ്ദേശം നേരത്തെ നിലവിലുണ്ട്. എന്നാല്‍, ഈ പട്ടികയില്‍ ഹരിത കർമ്മ സേനാംഗങ്ങളെ മുൻപ് ഉള്‍പ്പെടുത്തിയിരുന്നില്ല. സർക്കാരിന്റെ പുതിയ നിയന്ത്രണം വന്നതോടെ തൊഴിലുറപ്പില്‍ തുടരാനാണ് ഭൂരിഭാഗം പേരുടെയും തീരുമാനം. ഇതോടെ, ഹരിത കർമ്മ സേനയുടെ പ്രവർത്തനം പ്രതിസന്ധിയിലാകുമെന്ന ആശങ്കയുണ്ട്. സർക്കാരിന്റെ 'മാലിന്യമുക്ത കേരളം' പദ്ധതി യാഥാർത്ഥ്യമാക്കുന്നതില്‍ ഏറെ പ്രയത്നിച്ചത് ഹരിത കർമ്മ സേനാംഗങ്ങളാണ്. 'രണ്ട് തൊഴിലും ഒരുമിച്ച് കൊണ്ടുപോയാലേ തങ്ങള്‍ക്ക് ജീവിക്കാൻ പറ്റൂ' എന്ന നിലപാടിലാണ് സേനാംഗങ്ങള്‍.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments