Breaking News

*ഒടുവിൽ മഞ്ഞുരുക്കം; പ്രശ്നങ്ങൾ പരിഹരിച്ചു: രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ശശി തരൂർ*

 ​ന്യൂഡൽഹി : ആഴ്ചകളോളം നീണ്ട അഭ്യൂഹങ്ങൾക്കും കോൺഗ്രസിനുള്ളിൽ പ്രകടമായ അസ്വസ്ഥതകൾക്കും ശേഷം, മുതിർന്ന നേതാവായ ശശി തരൂർ വ്യാഴാഴ്ച പാർട്ടിയുടെ ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധിയുമായും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും നടന്ന ഏകദേശം രണ്ട് മണിക്കൂർ ചർച്ചയെ ഇരുപക്ഷത്തും നിന്നുള്ളവർ ക്രിയാത്മകവും പോസിറ്റീവായതുമായി വിശേഷിപ്പിച്ചു. കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒറ്റക്കെട്ടായി മുന്നോട്ട് പോകാനുള്ള പാർട്ടിയുടെ ശ്രമത്തെ ഈ കൂടിക്കാഴ്ച സൂചിപ്പിക്കുന്നു.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് പാർലമെന്റ് സമുച്ചയത്തിലെ ഖാർഗെയുടെ ചേംബറിൽ കൂടിക്കാഴ്ച നടന്നത്. വിവിധ റിപ്പോർട്ടുകൾ അനുസരിച്ച്, ഏകദേശം രണ്ട് മണിക്കൂർ നീണ്ടുനിന്ന ചർച്ചയിൽ ‌മൂന്ന് നേതാക്കൾ മാത്രമാണ് പങ്കെടുത്തത്. കോൺഗ്രസ് ജനറൽ സെക്രട്ടറി (സംഘടന) കെ.സി. വേണുഗോപാൽ കൂടിക്കാഴ്ചയിൽ പങ്കെടുത്തില്ലെങ്കിലും തരൂരും പാർട്ടി ഹൈക്കമാൻഡും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചതായി സൂചനയുണ്ട്.

"എല്ലാ വിഷയങ്ങളും സാഹോദര്യത്തിന്റെ സ്പിരിറ്റിൽ സൗഹൃദപരമായും ക്രിയാത്മകമായും ചർച്ച ചെയ്യാൻ അവസരം ലഭിച്ചതിനെ ഞാൻ പോസിറ്റീവായി കാണുന്നു. ഇത് ഒരു പാർട്ടിയിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ്. നാമെല്ലാം ഒരുമിച്ച് പ്രവർത്തിക്കുന്നവരാണ്. ഇവരെന്റെ രണ്ട് നേതാക്കളാണ്, ഒരു വശത്ത് കോൺഗ്രസ് അധ്യക്ഷനും മറുവശത്ത് എന്റെ പാർലമെന്റിലെ പ്രതിപക്ഷ നേതാവും. വളരെ ക്രിയാത്മകമായ ഒരു സംഭാഷണം നടത്താൻ അവസരം ലഭിച്ചു.  വളരെ പോസിറ്റീവായി ഞങ്ങളൊരുമിച്ച് മുന്നോട്ട് പോകും," കൂടിക്കാഴ്ചയ്ക്ക് ശേഷം തരൂർ പറഞ്ഞു.

കേരളത്തിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തന്നെ ഉയർത്തിക്കാട്ടാനുള്ള അഭ്യൂഹങ്ങൾ അദ്ദേഹം നിഷേധിച്ചു. "ഞാൻ മുഖ്യമന്ത്രി സ്ഥാനാർഥിയല്ല. ഞാൻ തിരുവനന്തപുരം എം.പിയാണ്, അവിടെയുള്ള ജനങ്ങളുടെ താത്പര്യങ്ങൾ പാർലമെന്റിൽ സംരക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്." തരൂർ പറഞ്ഞു.

പാർട്ടി വൃത്തങ്ങൾ പറയുന്നതനുസരിച്ച്, കേരളത്തിലും ദേശീയ തലത്തിലും പാർട്ടിയിൽ അംഗീകാരത്തിന്റെയും രാഷ്ട്രീയപരമായ ഇടത്തിന്റെയും കുറവ് നേരിടുന്നതായുള്ള അതൃപ്തി വർധിച്ചതിനെത്തുടർന്നാണ് തരൂർ ഈ കൂടിക്കാഴ്ച ആവശ്യപ്പെട്ടത്. നാലുതവണ എം.പിയും സംസ്ഥാനത്തുനിന്നുള്ള മൂന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗങ്ങളിൽ ഒരാളുമായ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനും സംഭാവനകൾക്കും വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലെന്നുള്ളതാണ് പ്രധാന പരാതിയെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു.

മറുവശത്ത്, വിദേശനയത്തിലെയും മറ്റ് ചില വിഷയങ്ങളിലെയും തരൂരിന്റെ സമീപകാല പൊതുപ്രസ്താവനകളിൽ കോൺഗ്രസ് നേതൃത്വത്തിന് അസ്വസ്ഥതയുണ്ടായിരുന്നു. ഇത് പാർട്ടിയുടെ ഔദ്യോഗിക നിലപാടിൽനിന്ന് വ്യതിചലിക്കുന്നതായി തോന്നിപ്പിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കേരള നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രധാനപ്പെട്ട തന്ത്രപരമായ യോഗങ്ങൾ ഉൾപ്പെടെ ചില പ്രധാന പാർട്ടി യോഗങ്ങളിൽ തരൂർ  വിട്ടുനിന്നിരുന്നു. ‌ജനുവരി 19ന് കൊച്ചിയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വിജയികളെ അനുമോദിക്കാൻ സംഘടിപ്പിച്ച 'മഹാപഞ്ചായത്ത്' റാലിയിൽ ‌ രാഹുൽ ഗാന്ധി വേദിയിലുണ്ടായിരുന്ന പല മുതിർന്ന നേതാക്കളെയും അഭിനന്ദിച്ചെങ്കിലും വേദിയിലുണ്ടായിരുന്നിട്ടും തരൂരിന്റെ പേര് പരാമർശിച്ചില്ല. ഈ ഒഴിവാക്കൽ തരൂരിനെ വല്ലാതെ വേദനിപ്പിച്ചതായി സൂചനയുണ്ട്. 

വ്യാഴാഴ്ചത്തെ കൂടിക്കാഴ്ചയിൽ ഈ വിഷയങ്ങളെല്ലാം തുറന്നു സംസാരിച്ചതായാണ് വിവരം. പാർട്ടിയിലെ തരൂരിന്റെ പങ്ക്, കേരള ഘടകവുമായുള്ള ഏകോപനം, നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഐക്യത്തിന്റെ ആവശ്യകത എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ചചെയ്തു. ഒരു ഇടനിലക്കാരന്റെ റോൾ വഹിച്ച ഖാർഗെ ഇരുപക്ഷത്തിനും ആശങ്കകൾ പ്രകടിപ്പിക്കാൻ അവസരം നൽകി. രാഹുൽ ഗാന്ധി, തരൂരിന് പാർട്ടിക്കുള്ളിലെ പ്രാധാന്യം ഊന്നിപ്പറയുകയും, എല്ലാ മുതിർന്ന നേതാക്കളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുകയും ചെയ്തതായാണ് സൂചന.

കൂടിക്കാഴ്ചയ്ക്ക് ശേഷം, തരൂർ സാമൂഹികമാധ്യമത്തിൽ തന്റെ സംതൃപ്തി പങ്കുവെച്ചു: "കൂടിക്കാഴ്ചയിൽ ഞാൻ വളരെ സംതൃപ്തനാണ്," അദ്ദേഹം പറഞ്ഞു. "ഇന്ന് വിവിധ വിഷയങ്ങളിൽ നടന്ന ഊഷ്മളവും ക്രിയാത്മകവുമായ ചർച്ചകൾക്ക് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെജിക്കും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിജിക്കും നന്ദി. ഇന്ത്യയിലെ ജനങ്ങൾക്ക് സേവനം ചെയ്യുന്നതിൽ ഞങ്ങൾ ഒരേ അഭിപ്രായക്കാരാണ്." മൂന്ന് നേതാക്കളും ഒരുമിച്ചുള്ള ഒരു ചിത്രം അദ്ദേഹം പങ്കുവെച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments