*‘പോടാ പുല്ലേ പോലീസേ, കാക്കിയിട്ട ഗുണ്ടകളേ’; പോലീസ് സ്റ്റേഷന് മുന്നിൽ മുൻ ഡിജിപിയുടെ മുദ്രാവാക്യം വിളി*
തിരുവനന്തപുരം : ബിജെപി-സിപിഎം സംഘർഷത്തെത്തുടർന്നുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷന് മുന്നിൽ മഹിളാ മോർച്ച നടത്തിയ സമരത്തിൽ മുൻ ഡിജിപി ആർ. ശ്രീലേഖ പങ്കെടുത്തത് ശ്രദ്ധേയമായി. മഴയെ അവഗണിച്ച് സ്റ്റേഷന് മുന്നിലെത്തിയ പ്രവർത്തകർക്കൊപ്പം മുദ്രാവാക്യം വിളികളിലും മുൻ പോലീസ് ഉദ്യോഗസ്ഥ കൂടിയായ ശ്രീലേഖ പങ്കുചേർന്നു. വട്ടിയൂർക്കാവിലുണ്ടായ ബിജെപി-സിപിഎം സംഘർഷത്തിനുപിന്നാലെയായിരുന്നു പോലീസിനെതിരായ പ്രതിഷേധം.,
പോടാ പുല്ലേ പൊലീസേ, കാക്കിയിട്ടൊരു ഗുണ്ടകളേ, കാക്കിയിട്ട തെമ്മാടികളേ, കാക്കിയിട്ടൊരു ഗുണ്ടകളേ, പിണറായിയുടെ തെമ്മാടികളേ’, ഇങ്ങനെ പോകുന്നു മുദ്രാവാക്യം. ഇത് ആർ. ശ്രീലേഖയും ഏറ്റുവിളിച്ചു. അതും മഴനനഞ്ഞ്. കേരളാ പോലീസിന്റെ ചരിത്രത്തിൽ ആദ്യത്തെ വനിതാ ഡിജിപിയായിരുന്നു ആർ. ശ്രീലേഖ. വിരമിച്ച ശേഷം ബിജെപിയിൽ ചേർന്ന് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ അവർ മുൻ സഹപ്രവർത്തകർക്കെതിരേ തന്നെ തെരുവിൽ മുദ്രാവാക്യം വിളിക്കുന്നതിനാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം സാക്ഷിയായത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ മണ്ണറക്കോണത്തു നിന്നാണ് പ്രതിഷേധ പ്രകടനം തുടങ്ങിയത്. ഇവരെ നേരിടാൻ സ്റ്റേഷനു മുന്നിൽ വൻസന്നാഹമാണ് പോലീസ് ഒരുക്കിയത്. നഗരത്തിലെ വിവിധ സ്റ്റേഷനുകളിലെയും ക്യാമ്പിലെയും പോലീസുകാരെ ഇവിടെ വിന്യസിച്ചു. ഇരുമ്പ് ബാരിക്കേഡും ജലപീരങ്കിയും ഒക്കെ സ്ഥലത്തുണ്ടായിരുന്നു. സ്റ്റേഷനു മുന്നിലെ പ്രധാനകവാടം നാലുമണിക്ക് തന്നെ പോലീസ് കെട്ടിയടച്ചിരുന്നു.
മഴ നനഞ്ഞെത്തിയ മഹിളാമോർച്ച പ്രവർത്തകർ ഇരുമ്പുവേലിക്കു മുകളിൽക്കയറി പ്രതിഷേധിച്ചു. വട്ടിയൂർക്കാവ് ഇൻസ്‌പെക്ടർ വിപിനെതിരേയായിരുന്നു പ്രതിഷേധമുയർന്നത്. ഇതിനിടെ പോലീസുമായി ഉന്തുംതള്ളും വാക്കുതർക്കവുമുണ്ടായി. പുരുഷ പോലീസുകാർ വനിതകളെ നേരിട്ടതോടെ ഇവർ മഴ അവഗണിച്ച് റോഡിൽ കുത്തിയിരുന്നു. ഇതോടെ ജങ്ഷൻ വഴിയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. അതോടെ വനിതകൾക്കു നേരെ ജലപീരങ്കി പ്രയോഗിച്ച് പിരിച്ചുവിടാൻ നോക്കി. പലരും തളർന്നു വീണു. കൗൺസിലർ ഉൾപ്പെടെ ആറ് വനിതകളെ ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് മാറ്റി. തുടർന്നും പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. ബിജെപി സംസ്ഥാന ഉപാധ്യക്ഷ കൂടിയായ ആർ. ശ്രീലേഖ സമരം ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി അഞ്ജനയും സംസാരിച്ചു. ഇതിനിടെയും ജലപീരങ്കി പ്രയോഗം നടന്നു. പിന്നെയും ചിലർ തളർന്നു വീണു. ഇതോടെ പ്രവർത്തകർ കൂടുതൽ പ്രകോപിതരായി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് പ്രവർത്തകർ സ്ഥലത്തു നിന്നും തിരികെപ്പോയത്.നെട്ടയം സംഘർഷത്തിൽ വട്ടിയൂർക്കാവ് എസ്.എച്ച്.ഒ. വിപിന്റെയും എസ്.ഐ. ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തരാവസ്ഥ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ക്രൂരതയാണെന്നും ഈ ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. പോലീസുകാർക്കു പരിക്കേറ്റത് ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ കല്ലേറിലാണെന്നും ഇതിന്റെ ഡിജിറ്റൽ തെളിവുകൾ സിറ്റി പോലീസ് കമ്മിഷണർക്കു കൈമാറിയിരുന്നെന്നും ആർ. ശ്രീലേഖ, സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ, ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് സജി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
വട്ടിയൂർക്കാവിലുണ്ടായ സംഘർഷത്തിനുപിന്നാലെ പോലീസിനെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കൂടുതൽ അറസ്റ്റുകൾ വേണ്ടെന്നുവെച്ചു. പോലീസിനു വീഴ്ചയുണ്ടായതായുള്ള പരാതിയിൽ അന്വേഷണത്തിനോ നടപടിക്കോ സാധ്യതയില്ലെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പരാതിക്കാരായ ബി.ജെ.പി, ആർ.എസ്.എസ്. പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ് മർദിച്ചുവെന്ന പരാതിക്കു പിന്നാലെയാണ് പ്രതിഷേധങ്ങൾ ശക്തമായത്. കസ്റ്റഡിയിൽ മർദനമേറ്റ ബി.ജെ.പി. നേതാവ് ബിനുവിനെയും അയ്യപ്പനെയും പിന്നീട് പോലീസ് പ്രതിപ്പട്ടികയിൽനിന്നു നീക്കിയിരുന്നു. ഇവർ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.
തിങ്കളാഴ്ച ശാസ്തമംഗലം ഇടപ്പഴഞ്ഞി സുബ്രഹ്‌മണ്യക്ഷേത്ര വളപ്പിലെ കമ്മിറ്റി ഓഫീസ് ചവിട്ടിപ്പൊളിച്ചാണ് ആറുപേരെ പോലീസ് പിടികൂടിയത്. ഇവരെ എ.ആർ. ക്യാമ്പിലെത്തിച്ച് മർദിച്ചെന്നാണ് ആരോപണം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments