Breaking News

*ബിജെപിയെ താഴെയിറക്കാന്‍ സിപിഎം പിന്തുണയില്ലെന്ന്; തിരുവനന്തപുരം കോര്‍പറേഷനിലെ 'അവിശ്വാസ' നീക്കത്തില്‍ നിന്ന് പിന്മാറി യുഡിഎഫ്*

തിരുവനന്തപുരം : കാപ്പ കേസില്‍ കൗണ്‍സിലര്‍ സുഗതന്‍ ജയിലിലായ പശ്ചാത്തലത്തിലെ തിരുവനന്തപുരം കോര്‍പറേഷനിലെ അവിശ്വാസ നീക്കത്തില്‍ നിന്ന് യുഡിഎഫ് പിന്മാറി. യുഡിഎഫ് പ്രതിപക്ഷ നേതാവ് കെ എസ് ശബരിനാഥന്‍ നടത്തിയ അവിശ്വാസ നീക്കത്തിന് സിപിഎമ്മും എല്‍ഡിഎഫും പിന്തുണ നല്‍കില്ലെന്ന് വ്യക്തമായതോടെയാണ് പിന്മാറ്റം. വിവാദങ്ങള്‍ക്കിടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം ഇന്ന് ചേരാനിരിക്കെയാണ് യുഡിഎഫ് അവിശ്വാസ നീക്കത്തിന് ശ്രമം നടത്തിയത്. ബിജെപിയുമായുള്ള രഹസ്യധാരണ മൂലമാണ് സിപിഎം പിന്തുണ പ്രഖ്യാപിക്കാത്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അവിശ്വാസത്തിനില്ലെങ്കിലും കാപ്പാ കേസ് പ്രതിയായ കൗണ്‍സിലര്‍ സുഗതന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. മേയര്‍ വി വി രാജേഷ് എത്തുമ്പോള്‍ പ്രതിഷേധിക്കാനാണ് സാധ്യത. അതുകൊണ്ടുതന്നെ കോര്‍പറേഷനില്‍ സംഘര്‍ഷത്തിനുള്ള സാധ്യതയുണ്ട്. കോര്‍പറേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. റിലേ സത്യഗ്രഹം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് സിപിഎം. Also Read - സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം നേരിയ ഭൂരിപക്ഷത്തിലുള്ള ബിജെപി ഭരണസമിതി താഴെ വീഴുമോ എന്ന ആകാംക്ഷക്കിടെയാണ് പ്രതിപക്ഷത്ത് തന്നെ തര്‍ക്കം രൂക്ഷമാകുന്നത്. സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്താല്‍ മാത്രമേ അവിശ്വാസ പ്രമേയ നോട്ടീസിന് സാധ്യതയുള്ളു എന്നതാണ് കോര്‍പറേഷനിലെ സ്ഥിതി. എന്നാല്‍ യുഡിഎഫിന്റെ നീക്കത്തെ ഇപ്പോള്‍ പിന്തുണക്കേണ്ടെന്നാണ് സിപിഎം തീരുമാനം. അവിശ്വാസ നീക്കം തുടക്കത്തിലേ പൊളിഞ്ഞതോടെ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം പഴിചാരുകയാണ്. ആകെ അംഗസംഖ്യയുടെ മൂന്നിലൊന്ന് പേരുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കാനാകു. 34 കൗണ്‍സിലര്‍മാരുടെ പേരുടെ പിന്തുണ വേണമെന്ന് സാരം. എല്‍ഡിഎഫിന് 29 ഉം യുഡിഎഫിന് 20 മാണ് അംഗസംഖ്യ.  അതേസമയം കാപ്പ കേസില്‍ ജയിലിലായ സുഗതനെ കൊണ്ട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യിക്കാനുള്ള നീക്കത്തിലാണ് ബിജെപി. ഇന്നത്തെ കൗണ്‍സിലിലും സുഗതന്‍ എത്തിയില്ലെങ്കില്‍ പങ്കെടുക്കാതിരുന്ന യോഗങ്ങളുടെ എണ്ണം രണ്ടാകും. മൂന്ന് യോഗങ്ങള്‍ക്കെത്തിയില്ലെങ്കില്‍ അയോഗ്യതാ ഭീഷണി ശക്തമാകും. പല ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയതും സുഗതന് കുരുക്കാണ്. മറ്റ് 19 പേരും വീണ്ടും സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ജയിലില്‍ നിന്ന് നിയമ വഴി തേടുകയാണ് സുഗതന്‍. 25 ദിവസത്തോളം ഇനിയും സമയമുണ്ടെന്നും സുഗതന്റെ സത്യപ്രതിജ്ഞക്കായി പാര്‍ട്ടിയും സുഗതനും നിയമകാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും മേയര്‍ വ്യക്തമാക്കിയിട്ടുണ്ട്. 



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments