*നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദനം; സുരക്ഷാ ഉദ്യോഗസ്ഥരുടെ വാദം പൊളിച്ച് എസ്ഐടി, ബസിന് നേരെ കല്ലേറുണ്ടായിട്ടില്ലെന്ന് ഡ്രൈവർ*
ആലപ്പുഴ : നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ പ്രതികളുടെ വാദങ്ങൾ ഒന്നൊന്നായി പൊളിച്ച് എസ്ഐടിയുടെ റിപ്പോർട്ട്. പ്രതിഷേധത്തിനിടെ ബസ്സിന് നേരെ കല്ലേറുണ്ടായെന്ന ആരോപണം കള്ളമാണെന്നാണ് കണ്ടെത്തൽ. ബസിന് നേരെ കല്ലേറുണ്ടായിട്ടില്ല എന്ന് വാഹനമോടിച്ച ഡ്രൈവർ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഫോറൻസിക് പരിശോധനയിലും ഇത് കണ്ടെത്താനായില്ല. നവകേരള ബസ് ആക്രമിക്കപ്പെട്ടിട്ടില്ലെന്നാണ് ബസ് ഡ്രൈവർ അഭിലാഷ് എസ്ഐടിക്ക് മൊഴി നൽകിയത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുള്ള എസ്‌ഐടി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവന്നിട്ടുണ്ട്.
കേസന്വേഷണം നിർണായക ഘട്ടത്തിലാണ്. പ്രതികളെ കസ്റ്റഡിയിൽ വേണ്ടത് അന്വേഷണത്തിന് അത്യാവശ്യമാണെന്നും അന്വേഷണ സംഘം അറിയിക്കുന്നു. പ്രതികൾ സ്വാധീനം ഉള്ളവരാണെന്നും പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവുകൾ നശിപ്പിക്കുമെന്നും എസ്ഐടി റിപ്പോർട്ടില്‍ പറയുന്നു. പ്രതികള്‍ ഉപയോഗിച്ച ലാത്തി കൊണ്ടുള്ള അടി ഗുരുതര പരിക്ക് ഉണ്ടാക്കുന്നതാണ്. മരണം വരെ സംഭവിക്കാം എന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. മര്‍ദ്ദനമേറ്റവര്‍ക്ക് കഴുത്തിലും തലയ്ക്കും പലതവണ അടിയേറ്റു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിഎൻഎസ് 308 ആം വകുപ്പ് ഉൾപ്പെടുത്തിയതെന്നും എസ്ഐടി വ്യക്തമാക്കുന്നു. പ്രതികള്‍ മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ വിദഗ്ധരുടെയും അഭിപ്രായവും എസ്ഐടി സംഘം തേടി.
2023 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച കെ എസ് യു പ്രവർത്തകരെ പിണറായി വിജയൻറെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദിക്കുകയായിരുന്നു. സംഭവത്തിൽ ൺമാൻ അനിൽ, എസ്കോർട്ട് പോലീസുകാരനായ അരുൺ, വിപിൻ, സന്ദീപ് എന്നിവർക്കെതിരെ കഴിഞ്ഞ ദിവസം വകുപ്പുതല നടപടി എടുത്തിരുന്നു. ഇവരെ എല്ലാവരെയും ജോലിയിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.


No comments