*മാസപ്പടിക്കേസിൽ സിഎംആർഎല്ലിന് തിരിച്ചടി; ഇ ഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വിധി*
മാസപ്പടിക്കേസിൽ ഇ ഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വിധി. കേസിൽ അന്വേഷണം അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സി.എം.ആർ.എൽ സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. അപ്പീലിൽ ഉത്തരവ് വരുന്നതുവരെ നടപടികൾ സ്വീകരിക്കരുതെന്ന്
ഹൈക്കോടതി ഇ.ഡിക്ക് നിർദ്ദേശം നൽകിയിരുന്നു. ഡിവിഷൻ ബെഞ്ച് ഉത്തരവ് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ തുടർനടപടികൾക്ക് ഇ ഡി മുന്നൊരുക്കം നടത്തിവരികയായിരുന്നു. അതിന്റെ ഭാഗമായാണ് ഇന്ന് കൊച്ചിയിൽ ഇ ഡി ഡയറക്‌ടർ പങ്കെടുക്കുന്ന യോഗം ചേരുന്നത്.
ഇ.ഡി. അന്വേഷണത്തിനെതിരേ നേരത്തെ സിഎംആർഎൽ സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും അന്വേഷണവുമായി മുന്നോട്ടുപോകാം എന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരേയാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച സിഎംആർഎല്ലിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ച് പരിഗണിച്ചു. വെള്ളിയാഴ്ച അന്തിമവിധി വരുംവരെ തുടർ നടപടികൾ ഉണ്ടാകരുതെന്ന് ഇഡിയോട് നിർദേശിക്കുകയായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ നാല് ദിവസമായി നടപടികളൊന്നും ഉണ്ടായിരുന്നില്ല.
അതേസമയം, വീണാ വിജയൻ കോടതിക്ക് മുന്നിലുള്ള കക്ഷിയല്ലാത്തതിനാൽ അവർക്കെതിരെ അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് ഇഡി കോടതിയിൽ ചൂണ്ടിക്കാണിക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തിരുന്നു. വീണയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുന്നതും സിഎംആർഎല്ലിലെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുന്നതും അടക്കമുള്ള നടപടികളുമായി ഇഡി മുന്നോട്ട് പോയിരുന്നു.
ചെയ്യാത്ത സേവനത്തിന് പ്രതിഫലമായി രണ്ടു കോടിയിലധികം രൂപ കൈപ്പറ്റിയതിന് കൃത്യമായ തെളിവുകളുണ്ടെന്നും വളരെ വിപുലമായ മാനങ്ങളുള്ള കേസാണിതെന്നുമാണ് ഇഡി കോടതിയിൽ വാദിച്ചത്. എന്നാൽ, ഇഡിക്ക് അന്വേഷിക്കാൻ കഴിയുന്ന തരത്തിലുള്ള പ്രെഡിക്കേറ്റ് ഒഫൻസ് കേസിൽ ഇതുവരെ വെളിവായിട്ടില്ലെന്ന് സിഎംആർഎൽ കോടതിയിൽ ആവർത്തിച്ചു.


No comments