കാസർകോട് നിയമസഭാ തിരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാർത്ഥിയായി കല്ലട്ര മാഹിൻ ഹാജി — സാദ്ധ്യതകൾ ശക്തമാകുന്നു
കാസർകോട് : ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ കല്ലട്ര മാഹിൻ ഹാജിക്ക് ശക്തമായ സാദ്ധ്യത തെളിയുന്നതായി രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു. മുസ്ലിം ലീഗിന്റെ നിലവിലെ കാസർകോട് ജില്ലാ പ്രസിഡണ്ടായ ശേഷമുള്ള കാലയളവിൽ പാർട്ടി സംഘടനയെ അടിത്തറ മുതൽ ശക്തിപ്പെടുത്തുന്നതിൽ കല്ലട്ര മാഹിൻ ഹാജി നിർണായക പങ്ക് വഹിച്ചുവെന്നതാണ് ഈ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സംഘടനാ പ്രവർത്തനങ്ങളിൽ പരമ്പരാഗത രീതികൾക്കൊപ്പം ശാസ്ത്രീയവും അത്യാധുനികവുമായ സാങ്കേതിക സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചാണ് കല്ലട്ര മാഹിൻ ഹാജി ജില്ലാ ലീഗ് സംവിധാനത്തെ നവീകരിച്ചത്. ഒരു മൊബൈൽ ഫോണിലെ വിരലമർത്തലിൽ തന്നെ ഏത് നേതാവിനെയും ബന്ധപ്പെടാൻ കഴിയുന്ന തരത്തിൽ പാർട്ടി നെറ്റ്‌വർക്ക് ശക്തിപ്പെടുത്തിയതും സംഘടനയുടെ പ്രവർത്തനക്ഷമത വർധിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു.
ജില്ലയിൽ നിന്നും മുൻ കാലങ്ങളിൽ മുസ്ലിം ലീഗിന് വർഷങ്ങളായി മന്ത്രിമാരുണ്ടായിരുന്നിട്ടും ഒരു ആസ്ഥാന മന്ദിരം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ പശ്ചാത്തലം. എന്നാൽ, കഴിഞ്ഞ പത്ത് വർഷക്കാലമായി സംസ്ഥാന ഭരണത്തിൽ മുസ്ലിം ലീഗിന് നേരിട്ടുള്ള സാന്നിധ്യമില്ലാതിരുന്നിട്ടും, ആധുനിക സൗകര്യങ്ങളോടുകൂടിയ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ആസ്ഥാന മന്ദിരം നിർമ്മിക്കാനും അതിനാവശ്യമായ ഫണ്ട് സമാഹരിക്കാനും കഴിഞ്ഞത് കല്ലട്ര മാഹിൻ ഹാജിയുടെ നേതൃത്വ ശേഷിയുടെ തെളിവായി കണക്കാക്കപ്പെടുന്നു.
ഈ സംഘടനാ മികവും നേതൃപാഠവവും സംസ്ഥാന നേതൃത്വം ഏറെ ഗൗരവത്തോടെ നിരീക്ഷിക്കുന്നുണ്ടെന്നതാണ് ലഭിക്കുന്ന സൂചനകൾ. ഇക്കഴിഞ്ഞ ദിവസങ്ങളിൽ സമസ്തയുടെ നൂറാം വർഷാഘോഷ പരിപാടികളുടെ വിവിധ സെഷനുകളിലേക്കും കല്ലട്ര മാഹിൻ ഹാജിക്ക് ലഭിച്ച അർഹമായ സാന്നിധ്യവും രാഷ്ട്രീയമായി പ്രാധാന്യമുള്ളതായാണ് വിലയിരുത്തപ്പെടുന്നത്.
ഇരു സുന്നി വിഭാഗങ്ങൾക്കും പൊതുവേ അംഗീകരിക്കപ്പെടുന്ന നേതാവെന്ന നിലയിൽ കല്ലട്ര മാഹിൻ ഹാജിയുടെ പേര് ഉയരുന്നുവെന്നതും ശ്രദ്ധേയമാണ്. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഇരു സുന്നി വിഭാഗങ്ങൾക്കിടയിലും ഭിന്നാഭിപ്രായങ്ങളില്ലെന്ന വിലയിരുത്തൽ നിലനിൽക്കുന്ന സാഹചര്യത്തിൽ, കാസർകോട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കല്ലട്ര മാഹിൻ ഹാജിയെ തന്നെ നിയോഗിക്കാനുള്ള സാധ്യത ശക്തമാണെന്ന രാഷ്ട്രീയ നിരീക്ഷണമാണ് നിലവിൽ മുന്നോട്ടുവരുന്നത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments