വിദേശ സംഭാവന നിയന്ത്രണ ബില്ല് : ന്യൂനപക്ഷ വേട്ടക്കായി മൂർച്ചയേറിയ ആയുധം - ഐ.എൻ.എൽ
കോഴിക്കോട് : നരേന്ദ്രമോദി അധികാരത്തിലേറിയത് മുതൽ കേന്ദ്രസർക്കാർ തുടരുന്ന ന്യൂനപക്ഷ വേട്ടയുടെ മൂർച്ചയേറിയ ആയുധമാവും പുതുതായി കൊണ്ടുവരുന്ന വിദേശ സംഭാവന സ്വീകരിക്കൽ നിയന്ത്രണ ഭേദഗതി (എഫ്.സി.ആർ.എ) എന്ന് ഐ.എൻ.എൽ.
ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ഭരണഘടന വിഭാവന ചെയ്യുന്ന പദ്ധതികൾക്ക് തുരങ്കം വെക്കാനുള്ള ഈ ഭേദഗതി നിയമം ഹിന്ദുത്വ സർക്കാരിൻ്റെ ന്യൂനപക്ഷവിരുദ്ധ മനോഭാവമാണ് തുറന്നുകാട്ടുന്നത്. വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുമതി പുതുക്കാനുള്ള അപേക്ഷ നിരസിക്കപ്പെട്ടാലോ സമയപരിധിക്കുള്ളിൽ പുതുക്കി കിട്ടാതെ വന്നാലോ സർട്ടിഫിക്കറ്റ് റദ്ദായതായി കണക്കാക്കണമെന്ന കർശന വ്യവസ്ഥ ന്യൂനപക്ഷങ്ങളോടുള്ള ഗുണകാംക്ഷയോടെയാണെന്ന് ഒരിക്കലും കരുതാനാവില്ല. ധർമ്മ സ്ഥാപനങ്ങൾക്കായി വിദേശ സഹായം സ്വീകരിക്കുന്നതിന് നിലവിലെ നിയമത്തിൽ കർശന വ്യവസ്ഥകളുണ്ട് എന്നിരിക്കെ ഈ നീക്കം മുസ്‌ലിം ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ ഒരിഞ്ച് മുന്നോട്ടു പോവാൻ പാടില്ല എന്ന സഘ്പരിവാറിന്റെ സൈദ്ധാന്തിക ദുഷ്ടലാക്കിന്റെ ഉൽപ്പന്നമായേ കാണാനാവു. ഭരണഘടനാ വ്യവസ്ഥകളുടെ നഗ്നമായ ലംഘനവും ന്യൂനപക്ഷങ്ങളുടെയും പൗര സമൂഹങ്ങളുടെയും പ്രവർത്തനങ്ങളിലേക്കുള്ള ക്രൂരമായ ഇരച്ചു കയറ്റവുമാണെന്നതിൽ സംശയമില്ല. ഈ നിയമ ഭേദഗതിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി ശബ്ദമുയർത്തണം. കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി പ്രധാനമന്ത്രി മോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും ചേർത്ത് പറയാൻ അമിതാവേശം കാട്ടിയപ്പോൾ ന്യൂനപക്ഷങ്ങളുടെ ജീവിതം ദുരിതമയമാക്കുന്ന വിവാദ നിയമ ഭേദഗതിക്കെതിരെ ഒരക്ഷരം മിണ്ടിയില്ല എന്നതിൽ നിന്ന്, വർഗീയ ഫാഷിസ്റ്റ് ശക്തികൾക്ക് അവരുടെ കുൽസിത അജണ്ട നടപ്പാക്കാനും സദാ വേട്ടയാടാനും രാഹുൽ ഏണിവെച്ചു കൊടുക്കുകയാണെന്ന്മനസ്സിലാക്കാനാവുന്നതേയുള്ളുവെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു


No comments