*വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഗുരുതര ലംഘനം; 12 വര്‍ഷമായി യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന രണ്ട് മുസ് ലിം യുവാക്കള്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി*
ന്യൂഡല്‍ഹി : 12 വര്‍ഷമായി യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന രണ്ട് മുസ് ലിം യുവാക്കള്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. വിചാരണയിലെ അസാധാരണമായ കാലതാമസം ചൂണ്ടിക്കാട്ടിയ കോടതി, ഇനിയും ഇവരെ തടവില്‍ തുടരുന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഗുരുതര ലംഘനമാകുമെന്ന് നിരീക്ഷിച്ചു. വിചാരണയിലെ അസാധാരണമായ കാലതാമസവും സമീപഭാവിയില്‍ അത് അവസാനിക്കാനുള്ള സാധ്യതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് സാഖിബ് അന്‍സാരി, വഖാര്‍ അസ്ഹര്‍ എന്നിവര്‍ക്ക് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് ജാമ്യം അനുവദിച്ചത്. നിരോധിത സംഘടനയായ ഇന്ത്യന്‍ മുജാഹിദീനുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യുവാക്കളെ ജയിലിടച്ചത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം (യുഎപിഎ) പ്രകാരം 2011 നവംബറില്‍ ഡല്‍ഹി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
ഡല്‍ഹിയില്‍ അറസ്റ്റിലായ ഒരു പാകിസ്താന്‍ പൗരന്‍ ഡല്‍ഹിയിലും പരിസരത്തും ഭീകര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്ന ഇന്ത്യന്‍ മുജാഹിദീന്റെ 'രാജസ്ഥാന്‍ മൊഡ്യൂള്‍' ഉണ്ടെന്ന് വെളിപ്പെടുത്തിയതായി പ്രോസിക്യൂഷന്റെ വാദിച്ചു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോധ്പൂരില്‍ നിന്ന് അന്‍സാരിയേയും ജയ്പൂരില്‍ നിന്ന് അസഹറിനേയും പോലിസ് അറസ്റ്റ് ചെയ്തത്. 2014 ല്‍ സ്‌ഫോടകവസ്തുക്കളും ബോംബ് നിര്‍മ്മാണ വസ്തുക്കളും കണ്ടെടുത്തതായി അന്വേഷണ ഏജന്‍സികള്‍ അറിയിച്ചു. സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് രണ്ട് എഫ്‌ഐആറുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. മൂന്ന് കേസുകളിലായി 2014ലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. അതിനുശേഷം അവര്‍ ജയിലില്‍ കഴിയുകയാണ്. രാജസ്ഥാന്‍ കേസുകളില്‍ ഒന്നില്‍, വിചാരണ കോടതി 2021 ല്‍ രണ്ടുപേരെയും കുറ്റക്കാരായി വിധിച്ചു.
വിചാരണ പൂര്‍ത്തിയാകാതെ 12 വര്‍ഷത്തോളം അവരെ തടവില്‍ പാര്‍പ്പിച്ചത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.
ഇ-കോര്‍ട്ട്‌സ് പോര്‍ട്ടലിലൂടെ കേസിന്റെ സ്ഥിതി പരിശോധിച്ച ബെഞ്ച്, പ്രോസിക്യൂഷന്‍ 197 സാക്ഷികളെ പട്ടികപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ 68 പേരെ മാത്രമേ വിസ്തരിച്ചിട്ടുള്ളൂ എന്ന് കണ്ടെത്തി.
2025 ജനുവരി മുതല്‍ രണ്ട് സാക്ഷികളെ മാത്രമേ വിസ്തരിച്ചിട്ടുള്ളൂവെന്നും, അവരില്‍ ഒരാളെ ഭാഗികമായി മാത്രമേ വിസ്തരിച്ചിട്ടുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി, ഇത് നടപടികളുടെ മന്ദഗതിയെ എടുത്തുകാണിക്കുന്നു. കൂട്ടുപ്രതികളില്‍ ഒരാള്‍ക്ക് ഇതിനകം ജാമ്യം ലഭിച്ചിട്ടുണ്ടെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. വിചാരണ ഉടന്‍ അവസാനിക്കുമെന്ന ഒരു സാധ്യതയും ഇല്ലെന്ന് നിരീക്ഷിച്ച കോടതി, ഇരുവരെയും ഇനി ജയിലില്‍ അടയ്ക്കുന്നത് അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെ അന്യായമായ നഷ്ടത്തിന് തുല്യമാകുമെന്ന് വിധിച്ചു. 'വിചാരണയുടെ പുരോഗതി വളരെ മന്ദഗതിയിലാണ്, കൂടാതെ സമീപഭാവിയില്‍ വിചാരണ അവസാനിക്കുമെന്ന പ്രതീക്ഷയും ഇല്ല' എന്ന് ബെഞ്ച് നിരീക്ഷിച്ചു. വിചാരണ കോടതി ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ക്ക് വിധേയമായി അന്‍സാരിയെയും അസ്ഹറിനെയും ജാമ്യത്തില്‍ വിടാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായുള്ള നിരീക്ഷണങ്ങള്‍ മാത്രമാണ് ഈ ഉത്തരവിലുള്ളതെന്നും, കേസിന്റെ വിചാരണയിലോ അന്തിമവിധിയിലോ അവ യാതൊരു തരത്തിലും സ്വാധീനം ചെലുത്തരുതെന്നും കോടതി വ്യക്തമാക്കി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments