*പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികളായ പൊന്നാനി പീഡനക്കേസ്; എഫ്ഐആറില്‍ മൂന്ന് പോലിസ് ഉദ്യോഗസ്ഥരുടെയും പേരില്ല*
മലപ്പുറം : പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികളായ പൊന്നാനി പീഡനക്കേസില്‍ എഫ്ഐആറില്‍ മൂന്ന് പോലിസ് ഉദ്യോഗസ്ഥരുടെയും പേരില്ല. വിനോദ് വലിയാറ്റൂര്‍, വി വി ബെന്നി, സുജിത് ദാസ് എന്നിവരുടെ മുന്‍ പദവികള്‍ മാത്രമാണ് പൊന്നാനി പോലിസ് എഫ്ഐആറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുന്‍ സിഐ, മുന്‍ ഡിവൈഎസ്പി, മുന്‍ എസ്പി എന്ന് രേഖപ്പെടുത്തിക്കൊണ്ടാണ് എഫ്ഐആര്‍. മാത്രമല്ല പരാതിക്കാരിയുടെ പേര് എഫ്ഐആറില്‍ നല്‍കിയിട്ടുമുണ്ട്. പോലിസ് ഉദ്യോസ്ഥരുടെ സ്ഥിരം മേല്‍വിലാസമായി ഓഫീസ് അഡ്രസാണ് നല്‍കിയിരിക്കുന്നത്.
മൂന്നുപേര്‍ക്കെതിരെയും കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ശരിവെച്ചത്. ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങളില്‍ വീഴ്ചയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് മജിസ്ട്രേറ്റ് ഇന്നലെ ഉത്തരവിട്ടത്. മജിസ്ട്രേറ്റിന്റെ ഉത്തരവ് നടപ്പാക്കാന്‍ എസ്എച്ച്ഒയ്ക്ക് ബാധ്യതയുണ്ട്. പോലിസ് നേരിട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട കേസാണിത്. പോലിസ് ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ഇന്ന് പൊന്നാനി പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
2022 ജനുവരിയിലാണ് അതിജീവിതയുടെ പരാതിക്കാധാരമായ കുറ്റകൃത്യം നടന്നത്. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ അതിജീവിത പൊന്നാനി പോലിസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് എസ്എച്ച്ഒ വിനോദ് വലിയാറ്റൂര്‍ അതിജീവിതയുടെ വീട്ടിലെത്തി. വീട്ടിലെത്തിയ വിനോദ് അതിജീവിതയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്ന് ഡിവൈഎസ്പി വി വി ബെന്നി അതിജീവിതയെ ആക്രമിക്കുകയും ചെയ്തു. പരാതി നല്‍കാന്‍ എത്തുമ്പോഴാണ് മലപ്പുറം എസ്പി സുജിത് ദാസ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്.
നീതി തേടി ഉന്നത പോലിസ് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴായിരുന്നു യുവതിക്ക് ദുരനുഭവം നേരിടേണ്ടിവന്നത്. ഒടുവില്‍ പരാതി പരിഗണിച്ച് തീരുമാനമെടുക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയോട് സുപ്രിംകോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊന്നാനി പോലിസിന് പൊന്നാനി മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കിയത്. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികളായതിനാല്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ തലവനായി നിയോഗിച്ച് എസ്‌ഐടി അന്വേഷിക്കണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments