മാനന്തവാടിയില്‍ ബേലൂര്‍ മഖ്‌നയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും
മാനന്തവാടിയില്‍ ഭീതി വിതയ്ക്കുന്ന കാട്ടാന ബേലൂര്‍ മഖ്‌നയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും. 200 പേര്‍ ഉള്‍പ്പെട്ട ദൗത്യസംഘമാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. മണ്ണുണ്ടി കോളനിക്ക് സമീപം ചെമ്പകപ്പാറ വനത്തിൽ പുലർച്ചെ അഞ്ചരയോടെ ബേലൂർ മഗ്നയ്ക്കു വേണ്ടിയുള്ള തെരച്ചിൽ തുടങ്ങി.
ജനവാസമേഖലയ്ക്ക് അടുത്ത് നിലയുറപ്പിച്ചതും കുറ്റിക്കാട്ടില്‍ നിന്ന് പുറത്ത് കടക്കാത്തതുമാണ് മയക്കുവെടി വയ്ക്കുന്നതിന് പ്രധാന തടസ്സം. നാല് കുങ്കിയാനകളുടെ സഹായത്തോടെ തന്നെയാവും ഇന്നത്തേയും ദൗത്യം. ഏറുമാടം കെട്ടി മരത്തിന് മുകളിലിരുന്നും ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കും.
മണ്ണുണ്ടി കോളനിക്ക് സമീപമുള്ള വനമേഖലയിലാണ് ബേലൂര്‍ മഖ്‌ന നിലയുറപ്പിച്ചിരിക്കുന്നത്. സിസിഎഫ് കെ എസ് ദീപ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ദൗത്യ സംഘം 10 ടീമായി പിരിഞ്ഞ് കാട്ടാന എത്തിച്ചേരുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തും.
റേഡിയോ സിഗ്നലുകൾ കൃത്യമായി ലഭിക്കാത്തതും ഒരാൾപൊക്കത്തിലുള്ള കുറ്റിക്കാടുകളും ആനയെ മയക്കുവെടി വെക്കുന്നതിന് തിരിച്ചടിയാണ്. 200 അംഗ ദൗത്യസേനയെയാണ് മിഷൻ ബേലൂർ മഗ്നയ്ക്കു വേണ്ടി നിയോഗിച്ചിട്ടുള്ളത്. മയക്കുവെടി വെച്ചാൽ ആനയെ മുത്തങ്ങയിലേക്ക് മാറ്റും. കർണാടക വനത്തിലേക്ക് കടക്കാതിരിക്കാനും ശ്രമം നടത്തുന്നുണ്ട്.

No comments