*ചര്‍ച്ചയ്ക്ക് തയാര്‍, മൂന്ന് ഉടമ്പടികള്‍ മുന്നോട്ടു വെച്ച് ഇറാൻ*
അമേരിക്കയും ഇസ്രയേലും തുടരുന്ന കടുത്ത ആക്രമണങ്ങള്‍ക്കിടയില്‍ തങ്ങള്‍ സമാധാന ചർച്ചകള്‍ക്ക് തയ്യാറാണെന്ന് അറിയിച്ച് ഇറാൻ. എന്നാല്‍ ഈ ചർച്ചകള്‍ ഇറാന്റെ അന്തസ്സ് കാത്തുസൂക്ഷിച്ചുകൊണ്ടുള്ളതാകണമെന്നും ആരുടെയും നിർദ്ദേശങ്ങള്‍ക്ക് വഴങ്ങി ഒന്നിനും തയ്യാറാവില്ലെന്നും ഇറാന്റെ പരമോന്നത നേതാവിന്റെ പ്രത്യേക പ്രതിനിധി അബ്ദുള്‍ മജീദ് ഹക്കീം ഇലാഹിയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോള്‍ ഞങ്ങള്‍ പോരാടുന്നത് ആത്മരക്ഷാർത്ഥമാണ്, ഞങ്ങളുടെ അവകാശങ്ങള്‍ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അബ്ദുള്‍ മജീദ് ഹക്കീം ഇലാഹി പറഞ്ഞു. അതേസമയെ സമാധാനത്തിനായി പ്രധാനമായും മൂന്ന് ഉപാധികളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. നിലവിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, ഭാവിയില്‍ ഇറാന് നേരെ ആക്രമണമുണ്ടാകില്ലെന്ന് ഉറപ്പുനല്‍കുക, ഇറാനുമേലുള്ള ഉപരോധങ്ങള്‍ പൂർണ്ണമായും നീക്കം ചെയ്യുക എന്നിവയാണവ. അതുപോലെ അമേരിക്കയുടെ ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ വലിയൊരു രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ഇറാൻ ആരോപിക്കുന്നു. ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ അമേരിക്കയ്ക്ക് മുകളില്‍ ലോകശക്തികളായി ഉയരുന്നത് തടയാനാണ് അമേരിക്ക യുദ്ധം സൃഷ്ടിക്കുന്നതെന്ന് ഇലാഹി പറഞ്ഞു. ലോകത്തിന്റെ അധികാരം ഈ രാജ്യങ്ങളിലേക്ക് മാറുന്നത് തടയാനും അമേരിക്കയുടെ ആഗോളാധിപത്യം നിലനിർത്താനുമാണ് ഇത്തരം സംഘർഷങ്ങള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ ഒരു പങ്കാളിയായി കാണാൻ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. മാത്രമല്ല തങ്ങള്‍ യുദ്ധം തുടങ്ങിയവരല്ലെന്നും അമേരിക്കയാണ് ഈ യുദ്ധത്തിന് ഉത്തരവാദികളെന്നും ഇലാഹി ആരോപിച്ചു. അമേരിക്ക ആക്രമണം നിർത്തിയാല്‍ ഉടൻ തന്നെ തങ്ങളും പോരാട്ടം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചർച്ചകളില്‍ വലിയ പുരോഗതി ഉണ്ടാവുകയും ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കാൻ തയ്യാറെടുക്കുകയും ചെയ്ത ഘട്ടത്തിലാണ് അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തിയതെന്ന് ഇലാഹി പറഞ്ഞു. സമാധാനത്തിനുള്ള വലിയൊരു അവസരം അമേരിക്കയും ഇസ്രയേലും ചേർന്ന് തകർക്കുകയായിരുന്നു എന്നാണ് ഇറാന്റെ പക്ഷം. അതേസമയം, യുദ്ധസാഹചര്യത്തിലും രാജ്യം സുസ്ഥിരമാണെന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാൻ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. അസാധാരണമായ സാഹചര്യമാണെങ്കിലും രാജ്യത്തെ ദൈനംദിന പ്രവർത്തനങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ട് പോകുന്നുണ്ടെന്നും ഗവർണർമാരുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഐക്യമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്തെന്നും ഭരണപരമായ തീരുമാനങ്ങള്‍ വേഗത്തില്‍ എടുക്കുന്നുണ്ടെന്നും പെസെഷ്കിയാൻ വ്യക്തമാക്കി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments