*ഡെന്റൽ വിദ്യാർഥിയുടെ ആത്മഹത്യ: ഡോ.റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി*
കണ്ണൂര്‍ : അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതി ഡോ. എം.കെ.റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ക്ലാസ് മുറിയില്‍വച്ച് നിതിന്‍ രാജ് അധിക്ഷേപിക്കപ്പെട്ടുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍വച്ചാണ് അധിക്ഷേപിച്ചതെന്ന് മൊഴിയുണ്ടെന്നും കോടതി പറഞ്ഞു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് റാം സുപ്രീം കോടതിയെ സമീപിച്ചത്.
വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കാലം മാറിയെന്നും ഒരു വിദ്യാർഥിയെ അപമാനിക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് അധ്യാപകൻ ബോധവാനായിരിക്കണമെന്നും ജസ്റ്റിസ് സന്ദീപ് മേത്ത പറഞ്ഞു. നിതിൻരാജിനു ക്ലാസ് മുറിയിൽ ഉണ്ടായെന്ന് പറയപ്പെടുന്ന അപമാനം ആത്മഹത്യയ്ക്ക് ഒരു മാസം മുൻപാണ് നടന്നതെന്നും അത് മരണത്തിന്റെ പെട്ടെന്നുള്ളതോ നേരിട്ടുള്ളതോ ആയ കാരണമായി കണക്കാക്കാനാവില്ലെന്നും റാമിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡി.എസ്. നായിഡു വാദിച്ചു.
ആപ്പിൽനിന്ന് വിദ്യാർഥി ലോൺ എടുത്തിരുന്നു. അനുവാദമില്ലാതെ പ്രഫസറുടെ പേര് ഇതിനായി ഉപയോഗിച്ചു. ലോൺ ഏജന്റുമാർ വിദ്യാർഥിയെ പീഡിപ്പിച്ചിരുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു. ഒരു അധ്യാപകൻ ചിലപ്പോൾ വിദ്യാർഥിയുടെ നന്മയ്ക്കായി കർക്കശക്കാരനായേക്കാമെന്നും നായിഡു ചൂണ്ടിക്കാട്ടി. കുട്ടികളെ തല്ലുന്നത് മുൻപ് ഒരു സാധാരണ കാര്യമായിരുന്നിരിക്കാമെന്നും ഇപ്പോൾ കാര്യങ്ങൾ മാറിയെന്നും ജസ്റ്റിസ് മേത്ത പറഞ്ഞു.
ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളജ് കെട്ടിടത്തിൽ നിന്നു വീണ് മരിച്ചത്. മൂന്ന് മാസമായിട്ടും റാമിനെ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ റാമിനെ അന്വേഷിച്ച് ക്രൈംബ്രാഞ്ച് സംഘം ആന്ധ്രപ്രദേശിലെത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചില്ല. നിലവിൽ കണ്ണൂർ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. റാം നടത്തിയ ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് നിതിൻ രാജ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. രണ്ടാം പ്രതി കോളജിലെ അധ്യാപിക സംഗീത നമ്പ്യാർക്ക് നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
ലോൺ ആപ്പ് ഇടപാടുകാരുടെ ഭീഷണിയും നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് കാരണമായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. നോയിഡയിൽ വച്ച് അന്വേഷണ സംഘം ലോൺ ആപ്പ് ഇടപാടുകാരെ അറസ്റ്റ് ചെയ്തു. ഡോ. റാമിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ നിതിൻ രാജിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments