*വീട് നിന്നിടത്ത് വെറുമൊരു മൺകൂന മാത്രം; മകന് പിന്നാലെ അമ്മയുടെയും മൃതദേഹം കണ്ടെടുത്തു*
കോട്ടയം : പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഉൾപ്പെടുന്ന പയ്യാനിത്തോട്ടത്തുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ പെയ്ത അതിതീവ്ര മഴയെത്തുടർന്നുണ്ടായ പ്രകൃതിക്ഷോഭത്തിൽ മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീന, മകൻ ജോസഫിൻ എന്നിവരാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട അതീവ ദുഷ്കരമായ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്താനായത്.
പുലർച്ചെ ഏഴ് മണിയോടെ മകൻ ജോസഫിന്റെ മൃതദേഹമാണ് ആദ്യം രക്ഷാപ്രവർത്തകർക്ക് കണ്ടെത്താനായത്. തുടർന്ന് കോൺക്രീറ്റ് പാളികൾ മുറിച്ചുനീക്കി നടത്തിയ അഞ്ച് മണിക്കൂർ നീണ്ട തീവ്രമായ പരിശ്രമത്തിനൊടുവിൽ റെജീനയുടെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു. ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ വീട് പൂർണ്ണമായും തകരുകയും കല്ലും മണ്ണും വന്ന് മൂടുകയും ചെയ്തത് രക്ഷാപ്രവർത്തനത്തെ വലിയ രീതിയിൽ വെല്ലുവിളിച്ചു.
വീട് നിന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ വെറുമൊരു മൺകൂന മാത്രമാണുള്ളത്. ഉരുൾപൊട്ടലിന്റെ ശക്തിയിൽ വീട് ഏകദേശം 10 മുതൽ 12 മീറ്റർ വരെ ദൂരത്തേക്ക് ഒലിച്ചുപോയിരുന്നു. അവിടെ ഒരു വീട് ഉണ്ടായിരുന്നു എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത വിധം പ്രദേശം നാമാവശേഷമായി.
ദുരന്തസമയത്ത് വീട്ടിൽ റെജീനയും മകൻ ജോസഫിനും മാത്രമാണ് ഉണ്ടായിരുന്നത്. റെജീനയുടെ ഭർത്താവ് ജോണി സമീപത്തെ വയോധികന്റെ വീട്ടിൽ കൂട്ടു കിടക്കാൻ പോയതിനാലാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. മറ്റൊരു മകൻ ജോലിക്കായി എറണാകുളത്തായിരുന്നു. ദുരന്തവാർത്ത അറിഞ്ഞ് എത്തിയ ബന്ധുക്കളുടെയും നാട്ടുകാരുടെയും കരച്ചിൽ കണ്ടുനിന്നവർക്കും വലിയ നോവായി മാറി.
അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകളും നാല് ജെസിബികളും ഉപയോഗിച്ചാണ് മണ്ണും കല്ലും നീക്കം ചെയ്ത് തിരച്ചിൽ നടത്തിയത്. മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയോടെയായിരുന്നു രക്ഷാപ്രവർത്തനം മുന്നോട്ട് നീങ്ങിയത്.
കനത്തമഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുമായി കോട്ടയം, ഇടുക്കി ജില്ലകളിലായി നാല് പേരാണ് ശനിയാഴ്ച മരിച്ചത്. അടൂർമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ സുമതി എന്ന വീട്ടമ്മയുടെ മൃതദേഹം മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെടുത്തു. അടൂർമല സ്വദേശി രവിയുടെ ഭാര്യയായ സുമതിയുടെ മൃതദേഹം വീട് നിന്നിരുന്ന സ്ഥലത്തുനിന്നും ഏതാണ്ട് 500 അടിയോളം താഴെനിന്നാണ് രക്ഷാപ്രവർത്തകർക്ക് കണ്ടെത്താനായത്. മലമുകളിൽ നിന്ന് കുത്തിയൊലിച്ചുവന്ന മണ്ണും കല്ലും ആ പ്രദേശത്തെ ഒന്നടങ്കം തകർത്തെറിഞ്ഞു.
വാഗമൺ കോലാഹലമേട്ടിലും കനത്ത മണ്ണിടിച്ചിലിൽ വീട് തകർന്ന് ഒരാൾ മരിച്ചു. കോലാഹലമേട് സ്വദേശി ലീലാമണിയുടെ വീടിന് മുകളിലേക്കാണ് വലിയ അളവിൽ മണ്ണ് ഇടിഞ്ഞുവീണത്. ഒറ്റയ്ക്ക് താമസിക്കുന്ന ലീലാമണിയെ സഹായിക്കാനായി വീട്ടിലെത്തിയ കൊച്ചപ്പൻ പ്രഭാകരൻ നായർ (72) ആണ് മരിച്ചത്. പെട്ടെന്നുണ്ടായ മണ്ണിടിച്ചിലിൽ വീടിന്റെ ഒരു ഭാഗം തകരുകയും ഇദ്ദേഹം ഉള്ളിൽ കുടുങ്ങുകയുമായിരുന്നു. മണ്ണ് ഇടിയുന്ന ശബ്ദം കേട്ടു ലീലാമണി വിളിച്ചു എങ്കിലും അദ്ദേഹത്തിന് ചെവി കേൾക്കില്ലായിരുന്നു എന്നതിനാൽ രക്ഷപ്പെടാൻ സാധിച്ചില്ല.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments