Breaking News

വയനാട്ടിൽ വീട്ടിൽ കയറി കാട്ടാനയുടെ ആക്രമണം: യുവാവിന് ദാരുണാന്ത്യം, 144 പ്രഖ്യാപിച്ചു




മാനന്തവാടി:  റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന വീട്ടിലേക്കു പാഞ്ഞെത്തി യുവാവിനെ കൊലപ്പെടുത്തി. ട്രാക്ടർ ഡ്രൈവറായ പനച്ചിയിൽ അജി (42) ആണു കൊല്ലപ്പെട്ടത്. മതിൽ പൊളിച്ചെത്തിയ ആന അജിയെ ആക്രമിക്കുകയായിരുന്നു. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ധയിലാണു കാട്ടാന എത്തിയത്. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലേക്കെത്തിയത്. 

കഴിഞ്ഞ നാലുദിവസമായി ഈ ആന വയനാടന്‍ കാടുകളിലും ജനവാസമേഖലകളിലുമുണ്ട്. കേരള വനംവകുപ്പ് ആനയുടെ സഞ്ചാരപഥം നിരീക്ഷിച്ചുവരുന്നതിനിടെയാണു കാട്ടാന യുവാവിനെ കൊലപ്പെടുത്തിയത്. ഇതിനിടെ മുട്ടങ്കര മറ്റത്തില്‍ ജിബിന്റെ വീടിന്റെ മതിലും പായിക്കണ്ടത്തിൽ ജോമോൻ്റെ വീടി്റെ മതിലും കാട്ടാന തകര്‍ത്തു. കാട്ടാന ജനവാസമേഖലയോടു ചേര്‍ന്നു നിലയുറപ്പിച്ചിരിക്കുകയാണ്. കാട്ടാനയുടെ ആക്രമണത്തിൽ തകർന്ന മതിൽ. ചിത്രം∙ സ്‍പെഷൽ അറേഞ്ച്‍മെന്റ്

അജിയുടെ മരണത്തിനു പിന്നാലെ വനപാലകർക്കെതിരെ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. ആശുപത്രി പരിസരത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. മൃതദേഹം മോർച്ചറിയിലേക്കു മാറ്റാൻ സമ്മതിക്കാതെ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. മാനന്തവാടി ടൗണിൽ നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്.കാട്ടാന ആക്രമണത്തിൽ തകർന്ന മതിൽ. ചിത്രം∙ സ്‍പെഷൽ അറേഞ്ച്മെന്റ്

കാട്ടാന ജനവാസമേഖലയില്‍ തന്നെ തുടരുന്നതിനാല്‍ മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുവ, കുറുക്കന്മൂല, പയ്യമ്പള്ളി, കാടന്‍കൊല്ലി ഡിവിഷനുകളിലാണു ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചത്. നേരത്തെ തണ്ണീര്‍ക്കൊമ്പന്‍ നഗരത്തിലിറങ്ങിയപ്പോഴും മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു

No comments