Breaking News

*നാലു വർഷ ബിരുദ കോഴ്സിന്റെ ഭാഗമായ ഇന്റേണ്‍ഷിപ്പില്‍ വിദ്യാർഥികള്‍ക്ക് നട്ടംതിരിച്ചിലും പണച്ചെലവുമെന്ന് പരാതി.*

2,500 മുതല്‍ 10,000 രൂപ വരെ ഇന്റേണ്‍ഷിപ്പിന് ചെലവഴിക്കേണ്ട സ്ഥിതിയാണ്.
ബിരുദം പൂർത്തിയാക്കുന്നവരെ തൊഴില്‍ മേഖലയുമായി ബന്ധപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് 60 മണിക്കൂറില്‍ കുറയാത്ത ഇന്റേണ്‍ഷിപ്പ് നിർദേശിച്ചത്. നാലുവർഷ കോഴ്സില്‍ ആറാം സെമസ്റ്റർ തുടങ്ങുന്നതിന് മുമ്പേ 60 മണിക്കൂർ തൊഴില്‍ പരിശീലനം പൂർത്തിയാക്കിയിരിക്കണം.

സ്വകാര്യ മേഖലയിലോ സർക്കാർ മേഖലയിലോ ഉള്ള വ്യവസായ വാണിജ്യ സ്ഥാപനങ്ങളിലാണ് ഇന്റേണ്‍ഷിപ്പ് ചെയ്യേണ്ടത്. ഓരോ ദിവസത്തെയും ഹാജർ പുസ്തകവും പ്രൊജക്‌ട് റിപ്പോർട്ടും തയാറാക്കേണ്ടതുണ്ട്. ഇതില്‍ ഇന്റേണ്‍ഷിപ്പ് സൂപ്പർവൈസറും കോളജിലെ പ്രിൻസിപ്പലും കോഓഡിനേറ്ററും ഒപ്പുവയ്ക്കണം. തുടർമൂല്യനിർണയ സ്കോർ 15 അടക്കം 50 ആണ് ഇതിന്റെ മാർക്ക്.

സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികള്‍ക്കും ഈ മേയില്‍ 15 ദിവസത്തെയെങ്കിലും ഇന്റേണ്‍ഷിപ്പിന് അവസരം ഉണ്ടാകേണ്ടതുണ്ട്. ഇതിനായി ഇന്റേണ്‍ഷിപ്പ് കേരള എന്ന പോർട്ടല്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അതില്‍ ഇതുവരെ രജിസ്റ്റർ ചെയ്തത് 2,700 വിദ്യാർഥികള്‍ മാത്രമാണ്. ഇന്റേണ്‍ഷിപ്പ് കോഓഡിനേറ്റർ പല കോളജുകളിലും ഇല്ലെന്നാണ് പോർട്ടല്‍ വ്യക്തമാക്കുന്നത്. ഇതില്‍ പണം കൊടുക്കുന്നതും കൊടുക്കാത്തതുമായ ഇന്റേണ്‍ഷിപ്പ് സ്ഥാപനങ്ങളെ കുറിച്ച്‌ പറയുന്നുണ്ടെങ്കിലും ഇപ്പോഴുള്ളത് ഫീസ് വാങ്ങുന്ന സ്ഥാപനങ്ങളാണ്. ഈ അവസരം ഉപയോഗിക്കാൻ ധാരാളം സ്ഥാപനങ്ങള്‍ മുന്നോട്ടുവരുന്നുണ്ട്. ഉയർന്ന ഫീസ് വാങ്ങി ഇന്റേണ്‍ഷിപ്പ് ഏർപ്പാട് ചെയ്യാനും വേതനം കൊടുക്കാതെ വിദ്യാർഥികളുടെ സേവനം ഉപയോഗിക്കാനും സ്ഥാപനങ്ങള്‍ രംഗത്തുവരുന്നുണ്ട്. പലതും കോളജുകളെ സമീപിച്ച്‌ വിദ്യാർഥികളെ അവിടേക്ക് ആകർഷിക്കാനും ശ്രമിക്കുന്നു.

മധ്യവേനല്‍ അവധിക്കാലമാണ് ഇന്റേണ്‍ഷിപ്പിന് നിർദേശിച്ചത്. എഫ്.വൈ.യു.ജിയുടെ പ്രഥമ ബാച്ചിലെ രണ്ടാമത്തെ മധ്യവേനലവധിക്ക് തൊട്ടുമുമ്പാണ് ഇന്റേണ്‍ഷിപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ യൂനിവേഴ്സിറ്റികള്‍ നല്‍കുന്നത്. കാലിക്കറ്റ് യൂനിവേഴ്സിറ്റി നിർദേശങ്ങള്‍ വന്നത് ഈ ഫെബ്രുവരി 27നാണ്.

വേണ്ടത്ര മുന്നൊരുക്കമില്ലാതെ നാലുവർഷ ബിരുദ കോഴ്സ് ആരംഭിച്ചത് അഴിമതിക്കും കൊള്ളയ്ക്കും ഇടയാക്കുകയാണെന്ന് കാട്ടി കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് ചാൻസലർ കൂടിയായ ഗവർണർക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ചൂഷണത്തെ സ്ഥാപനവല്‍ക്കരിക്കുന്ന അവസ്ഥയാണെന്ന് നിവേദനത്തില്‍ പറയുന്നു.

2,500 മുതല്‍ 10,320 രൂപയും ജി.എസ്.ടിയും വരെ ഫീസായി സ്വീകരിക്കുന്ന സ്ഥാപനങ്ങളാണ് കേരള ഇന്റേണ്‍ഷിപ്പ് പോർട്ടലില്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദ്യാർഥികള്‍ക്ക് ഫീസില്ലാതെ ഇന്റേണ്‍ഷിപ്പ് പൂർത്തിയാക്കാൻ അവസരം ഒരുക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments