*മുന്നൊരുക്കത്തിൽ വീഴ്ച: ചോദ്യചിഹ്നമായി പാചകവാതക വിലവർധന; എണ്ണ, വാതക പ്രതിസന്ധിയില്ലെന്ന് കേന്ദ്രം*
ന്യൂഡൽഹി : പശ്ചിമേഷ്യൻ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധിയെത്തുടർന്ന് ആഗോളവിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് ലോകത്തെ മൂന്നാമത്തെ വലിയ എണ്ണവിപണിയായ ഇന്ത്യക്ക് വെല്ലുവിളിയുയർത്തുന്നു. ആവശ്യത്തിന് എണ്ണ, വാതക സംഭരണമുണ്ടെന്നും ഏത് പ്രതിസന്ധിയിലും ഇന്ത്യക്ക് ഇന്ധനക്ഷാമമുണ്ടാവില്ലെന്നും കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴും അങ്ങനെയല്ല കാര്യങ്ങളെന്നാണ് വിലയിരുത്തൽ.
തന്ത്രപ്രധാന എണ്ണസംഭരണക്കാര്യത്തിൽ മുന്നൊരുക്കമില്ലായ്മ വിനയാകുമെന്ന ആശങ്കയുണ്ട്. കഴിഞ്ഞ ഒൻപത് മണിക്കൂറിനിടയിൽമാത്രം ക്രൂഡ് ഓയിൽ വില ബാരലിന് 12 ഡോളർവരെയാണ് ഉയർന്നത്. പ്രതിസന്ധിയിലേക്ക് വിരൽചൂണ്ടുന്നതാണ് ശനിയാഴ്ചത്തെ പാചകവാതക വിലവർധന. ഗാർഹിക പാചകവാതകം സിലിൻഡറിന് 60 രൂപയും വാണിജ്യ സിലിൻഡറിന് (19 കി.ഗ്രാം) 114.5 രൂപയുമാണ് വർധിപ്പിച്ചത്.
എന്നാൽ, ഇത്തരം പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണെന്നും ആവശ്യത്തിന് ഇന്ധനലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എൽ. വ്യക്തമാക്കി. ഇറാനിലെ ഹോർമുസ് കടലിടുക്ക് അടച്ചതോടെയാണ് എണ്ണപ്രതിസന്ധി മുറുകിയത്. എന്നാൽ ഇന്ത്യയിൽ ഏഴുമുതൽ എട്ടാഴ്ചത്തേക്കുവരെയുള്ള ക്രൂഡ് ശേഖരം നിലവിലുണ്ടെന്ന് ശനിയാഴ്ച രാവിലെ പെട്രോളിയം മന്ത്രാലയം അവകാശപ്പെട്ടു.
4000 കോടി ലിറ്റർ സംയോജിത ക്രൂഡോയിൽ ശേഖരമുണ്ട്. ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കാതെതന്നെ നാൽപ്പതോളം രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതിചെയ്യാൻ വഴിയുണ്ടാക്കിയിട്ടുണ്ടെന്നും വിശദമാക്കി. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഇറക്കുമതിയുടെ 40 ശതമാനം മാത്രമേ ഹോർമുസ് കടലിടുക്ക് വഴിയുള്ളൂ.
യഥാർഥ പ്രതിസന്ധി കേന്ദ്രസർക്കാർ മറച്ചുവെക്കുകയാണെന്നാണ് ആരോപണം. തന്ത്രപ്രധാന പെട്രോളിയം കരുതൽശേഖരം നിറയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി ഈ വർഷം ബജറ്റിൽ 5876 കോടി രൂപ അനുവദിച്ചെങ്കിലും 1039 കോടിമാത്രമേ ചെലവഴിക്കാനാകൂവെന്നാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്.
തന്ത്രപ്രധാന പെട്രോളിയം സംഭരണത്തിനാവശ്യമായ സൗകര്യങ്ങൾ വികസിപ്പിക്കാനും സർക്കാരിനായിട്ടില്ല. എണ്ണ ഉപഭോക്താക്കളിൽ ആദ്യരണ്ടു സ്ഥാനങ്ങളിലുള്ള യു.എസും ചൈനയും ഊർജസംഭരണക്കാര്യത്തിൽ പൂർണസജ്ജരായിരിക്കുമ്പോഴാണ് ഇന്ത്യയുടെ അനാസ്ഥ.
അതിനിടെ, റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതിക്ക് 30 ദിവസത്തേക്ക് യു.എസ്. ഇളവനുവദിച്ചതിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഭീരുത്വംനിറഞ്ഞ കീഴടങ്ങലാണിതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
ഇറാനുമേൽ അന്താരാഷ്ട്ര ഉപരോധം പ്രഖ്യാപിച്ചപ്പോൾ നേരത്തേ അവിടെനിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യയെ വിലക്കിയിട്ടുണ്ടെന്നും പിന്നീട് 2013-ലെ യു.പി.എ. ഭരണകാലത്ത് ഇന്ത്യക്ക് ഇതിൽ അമേരിക്ക ഇളവുനൽകിയിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
ഊർജ സുരക്ഷ ശക്തിപ്പെടുത്താൻ മറ്റുരാജ്യങ്ങളുടെ സഹായസാധ്യത തേടുമെന്ന് ഇന്ത്യ വ്യക്തമാക്കി. ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങൾ വാതകവിതരണത്തിന് വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഒരു ദശാബ്ദത്തിനിടെ തന്ത്രപ്രധാന പെട്രോളിയം നയതന്ത്രം 27-ൽനിന്ന് 40 രാജ്യങ്ങളിലേക്ക് വിപുലപ്പെടുത്തി. പത്തുവർഷത്തിനിടയിൽ ഇന്ത്യയുടെ പെട്രോൾവിലയിലുണ്ടായിട്ടുള്ള വർധന ഒരു ശതമാനത്തിൽ താഴെയാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments