*വിജയ് ഇനി തമിഴ്നാടിന്റെ ‘തലൈവർ’; സത്യപ്രതിജ്ഞ രാവിലെ 10ന്, ചടങ്ങിന് രാഹുൽ ഗാന്ധി എത്തും*
ചെന്നൈ : ത്രില്ലർ സിനിമയെ ഓർമിപ്പിക്കുന്ന രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ടിവികെ (തമിഴക വെട്രി കഴകം) നേതാവായ നടൻ സി.ജോസഫ് വിജയ് ഇന്നു രാവിലെ 10നു തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഒപ്പം 9 മന്ത്രിമാരും ചുമതലയേൽക്കും. ഇതോടെ, 59 വർഷത്തിനു ശേഷം ദ്രാവിഡ കക്ഷിയുടെ നേതൃത്വത്തിലല്ലാത്ത ഒരു സർക്കാർ തമിഴ്നാട്ടിൽ അധികാരമേറുകയാണ്. 1967 നു ശേഷം ആദ്യമായി കോൺഗ്രസ് തമിഴ്നാട്ടിൽ മന്ത്രിസഭയുടെ ഭാഗമാകും. കോൺഗ്രസിൽ നിന്ന് നിയമസഭാ കക്ഷി നേതാവ് എസ്.രാജേഷ് കുമാർ, പി.വിശ്വനാഥൻ എന്നിവരാണു മന്ത്രിമാരാകുക.
ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ പങ്കെടുക്കും. പിന്തുണ നൽകിയ പാർട്ടികളുടെ നേതാക്കളെയും കൂട്ടി നാലാം തവണ ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ട വിജയ് പിന്തുണക്കത്തുകൾ കൈമാറി. ബുധനാഴ്ചയ്ക്കകം സഭയിൽ ഭൂരിപക്ഷം തെളിയിക്കണം.
2 വീതം സീറ്റുകളുള്ള സിപിഎം, സിപിഐ, മുസ്‌ലിം ലീഗ് എന്നിവർ ടിവികെയ്ക്കു പിന്തുണ പ്രഖ്യാപിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങി 118 എന്ന കേവല ഭൂരിപക്ഷത്തിൽ എത്തിയത്. 3 കക്ഷികളും മന്ത്രിസഭയിൽ ചേരാതെ പുറത്തുനിന്നാകും പിന്തുണയ്ക്കുക. 2 സീറ്റുള്ള വിസികെ (വിടുതലൈ ചിരുതൈകൾ കക്ഷി) കൂടി എത്തിയതോടെ പിന്തുണയ്ക്കുന്ന എംഎൽഎമാർ 120 ആയി. 5 സീറ്റുള്ള കോൺഗ്രസ് ആദ്യം തന്നെ ഡിഎംകെ സഖ്യം വിട്ട് വിജയിനു പിന്തുണ നൽകിയിരുന്നു.
വിജയ് അധികാരം ഉറപ്പിച്ചതോടെ ഡിഎംകെ– അണ്ണാഡിഎംകെ സഖ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും അപ്രസക്തമായി. ഡിഎംകെക്കാണു പ്രതിപക്ഷ നേതൃസ്ഥാനം. അനിശ്ചിതത്വം ഒഴിവാക്കി പുതിയ സർക്കാരിന് വഴിയൊരുക്കിയ കോൺഗ്രസ് ഒഴികെയുള്ള സഖ്യകക്ഷികൾക്കു നന്ദി അറിയിച്ച മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ഡിഎംകെ സഖ്യത്തിൽ തുടരുമെന്ന അവരുടെ പ്രഖ്യാപനത്തെയും സ്വാഗതം ചെയ്തു. അണ്ണാഡിഎംകെ നേതാവ് എടപ്പാടി കെ.പളനിസാമിയും പുതിയ സർക്കാരിന് ആശംസ നേർന്നു.
കക്ഷി നില
ടിവികെ സഖ്യം – 120
ടിവികെ – 107
കോൺഗ്രസ് – 5
മുസ്‌ലിം ലീഗ് –2
സിപിഎം – 2
സിപിഐ – 2
വിസികെ – 2
ഡിഎംകെ മുന്നണി – 60
ഡിഎംകെ – 59
ഡിഎംഡികെ – 1
എൻഡിഎ സഖ്യം – 53
അണ്ണാഡിഎംകെ – 47
പിഎംകെ – 4
ബിജെപി – 1
എഎംഎംകെ – 1
*ശ്രദ്ധാകേന്ദ്രമായി നെഹ്റു സ്റ്റേഡിയം*
സംസ്ഥാനത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി പെരിയമേട്ടിലെ ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയം. ഇന്നു രാവിലെ 10ന് ഇവിടെ വച്ചാണു വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. 5,000 പേർക്കു പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
*വകുപ്പുകൾ*
പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകൾ വിജയ് തന്നെ കൈകാര്യം ചെയ്യും. മറ്റു നേതാക്കളായ ആധവ് അർജുന, എൻ.ആനന്ദ്, സി.ടി.ആർ.നിർമൽ കുമാർ, കെ.എ.സെങ്കോട്ടയ്യൻ, കെ.അരുൺരാജ് എന്നിവർ മന്ത്രിസഭയിൽ ഇടം പിടിച്ചേക്കും. ഇവരടക്കം സാധ്യതാ പട്ടികയിലുള്ള 8 പേർ മന്ത്രിമാരായി ഇന്നു സത്യപ്രതിജ്ഞ ചെയ്യുമെന്നാണു സൂചന.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments