Breaking News

*ബംഗാളിലും അസമിലും ബിജെപി തിരഞ്ഞെടുപ്പ് മോഷ്ടിച്ചു, 'ഇത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ': രാഹുല്‍ ഗാന്ധി*

ന്യൂഡല്‍ഹി : ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ ബിജെപി അസമിലെയും പശ്ചിമ ബംഗാളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് മോഷ്ടിക്കുകയായിരുന്നു എന്ന് അദ്ദേഹം ആരോപിച്ചു. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയിലൂടെ ഈ ആരോപണം ഉന്നയിച്ചത്. പശ്ചിമ ബംഗാളില്‍ നൂറിലധികം സീറ്റുകള്‍ ബിജെപി തട്ടിയെടുത്തെന്ന തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയുടെ പ്രസ്താവനയെ രാഹുല്‍ ഗാന്ധി പിന്തുണച്ചു. ഭവാനിപൂര്‍ മണ്ഡലത്തില്‍ ബിജെപിയുടെ സുവേന്ദു അധികാരിയോടാണ് മമതാ ബാനര്‍ജി പരാജയപ്പെട്ടത്. അസമിലും ബംഗാളിലും തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മമതാ ബാനര്‍ജിയുടെ നിലപാടിനോട് കോണ്‍ഗ്രസ് പൂര്‍ണമായും യോജിക്കുന്നു. ബംഗാളില്‍ നൂറിലധികം സീറ്റുകളാണ് ബിജെപി ഇത്തരത്തില്‍ തട്ടിയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലും 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി സമാനമായ തന്ത്രമാണ് പ്രയോഗിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയാണിതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് അട്ടിമറിക്കുക മാത്രമല്ല, ജനാധിപത്യം കാത്തുസൂക്ഷിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുക കൂടിയാണ് ബിജെപി ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. 'തിരഞ്ഞെടുപ്പുകള്‍ മോഷ്ടിക്കുന്നു, സ്ഥാപനങ്ങളെ തട്ടിയെടുക്കുന്നു, ഇനി എന്താണ് ബാക്കിയുള്ളത്!' അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ശക്തമാക്കുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവന. പശ്ചിമ ബംഗാളില്‍ ബിജെപി തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ തിരിമറി നടത്തിയെന്നും തങ്ങളുടെ പ്രതിനിധികളെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും മമതാ ബാനര്‍ജി ആരോപിച്ചിരുന്നു. 

*നിസ്സാര രാഷ്ട്രീയം മാറ്റിവെക്കൂ, വിഷയം പാർട്ടിയല്ല, ഇന്ത്യയാണ്’; തൃണമൂലിന്റെ തോൽവിയിൽ ആഹ്ലാദിക്കുന്നവർക്കെതിരെ രാഹുൽ ഗാന്ധി_*
https://chat.whatsapp.com/CY6mNKnyoVB4u94ZN8CDhg
ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ, പ്രതിപക്ഷ നിരയിലെ ചില നേതാക്കളുടെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബംഗാളിൽ മമത ബാനർജിയുടെ തോൽവിയിൽ കോൺഗ്രസിലെ ചിലർ സന്തോഷം പ്രകടിപ്പിക്കുന്നതിനെതിരെയാണ് രാഹുൽ രംഗത്തെത്തിയത്. ഇത്തരം 'നിസ്സാര രാഷ്ട്രീയം' മാറ്റിവെച്ച് ഇന്ത്യ നേരിടുന്ന വലിയ ഭീഷണിയെ തിരിച്ചറിയണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എക്സിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ‘കോൺഗ്രസിലെ ചിലരും മറ്റ് ചില നേതാക്കളും തൃണമൂലിന്റെ തോൽവിയിൽ ആഹ്ലാദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അവർ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കണം. അസമിലെയും ബംഗാളിലെയും ജനവിധി മോഷ്ടിക്കപ്പെട്ടത് ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കാനുള്ള ബി.ജെ.പിയുടെ ദൗത്യത്തിലെ വലിയൊരു ചുവടുവെപ്പാണ്. നിസ്സാര രാഷ്ട്രീയം ദയവായി മാറ്റിവെക്കൂ. ഇത് ഒരു പാർട്ടിയെക്കുറിച്ചോ മറ്റൊരു പാർട്ടിയെക്കുറിച്ചോ ഉള്ള വിഷയമല്ല, ഇത് ഇന്ത്യയെക്കുറിച്ചാണ്’ രാഹുൽ ഗാന്ധി കുറിച്ചു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാകാതിരുന്ന കോൺഗ്രസ് ഇത്തവണ രണ്ട് സീറ്റുകൾ നേടി അക്കൗണ്ട് തുറന്നെങ്കിലും, സംസ്ഥാനത്തെ മൊത്തം ചിത്രം മാറിയിരിക്കുകയാണ്. 294 അംഗ നിയമസഭയിൽ 206 സീറ്റുകൾ നേടി ബി.ജെ.പി മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിച്ചു. ഇതോടെ 15 വർഷം നീണ്ട മമത ബാനർജിയുടെ ഭരണത്തിന് അന്ത്യമായി. തൃണമൂൽ കോൺഗ്രസ് കേവലം 80 സീറ്റുകളിലേക്ക് ചുരുങ്ങുന്ന കാഴ്ചക്കാണ് ബംഗാൾ സാക്ഷ്യം വഹിച്ചത്. സംസ്ഥാനത്തെ 23 ജില്ലകളിൽ ഒമ്പതിടത്തും തൃണമൂൽ കോൺഗ്രസിനെ ബി.ജെ.പി പൂർണ്ണമായും തുടച്ചുനീക്കി. ഈ ഒമ്പത് ജില്ലകളിലെ ആകെ 68 സീറ്റുകളും ബി.ജെ.പി പിടിച്ചെടുത്തു. ഉത്തർ ബംഗാൾ മുതൽ തെക്കൻ ബംഗാൾ വരെയുള്ള മേഖലകളിൽ ബി.ജെ.പി നടത്തിയ മുന്നേറ്റം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവചനങ്ങൾ ശരിവെക്കുന്നതായിരുന്നു. പല ജില്ലകളിലും തൃണമൂലിന് അക്കൗണ്ട് തുറക്കാൻ പോലും സാധിക്കില്ലെന്ന മോദിയുടെ പ്രചാരണ വാചകങ്ങൾ ഫലത്തിൽ പ്രതിഫലിച്ചു. ബംഗാളിലെ ഈ വിജയം ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ചരിത്രപരമാണ്. ബീഹാർ, ഒഡീഷ (കലിംഗ), ബംഗാൾ എന്നീ കിഴക്കൻ സംസ്ഥാനങ്ങളെ കോർത്തിണക്കി ബി.ജെ.പി വിഭാവനം ചെയ്ത 'സഫ്രൺ ആർക്ക്' ഇതോടെ പൂർണ്ണമായി. കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയായ ബംഗാളും തകർന്നതോടെ ബി.ജെ.പിക്ക് അവിടെ അനിഷേധ്യമായ മേധാവിത്വം കൈവന്നിരിക്കുകയാണ്. തൃണമൂലിനെ തകർത്ത് ബി.ജെ.പി അധികാരം പിടിച്ചെടുക്കുമ്പോൾ അത് കേവലം ഒരു തെരഞ്ഞെടുപ്പ് വിജയമല്ലെന്നും, ജനാധിപത്യ സ്ഥാപനങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നുമാണ് രാഹുൽ ഗാന്ധി നൽകുന്ന മുന്നറിയിപ്പ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments